തിരുവനന്തപുരം: ജില്ലയിൽ യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് സീറ്രുകൾ നഷ്ടപ്പെടുകയും കോൺഗ്രസ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുകയും ചെയ്‌തതോടെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെയും വിമർശനമുയരുന്നു. ഡി.സി.സി യോഗം ചേർന്നാൽ ശക്തമായി പ്രതികരിക്കാനുള്ള തയ്യാറെടുപ്പിലാണ് പല നേതാക്കളും.
സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ നേതൃത്വത്തിന് പങ്കില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ ചിട്ടപ്പെടുത്താൻ കഴിഞ്ഞില്ലെന്നതാണ് വിമർശനം. സ്ഥാനാർത്ഥികളെ തീരുമാനിച്ച ശേഷവും മുൻകൂട്ടി ഓരോ ദിവസത്തെയും പരിപാടികളുടെ ഷെഡ്യൂൾ പോലും തയ്യാറാക്കിയില്ലെന്നും ചില നേതാക്കൾ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ചെറിയ വ്യത്യാസത്തിൽ തോറ്ര നെടുമങ്ങാട്, കാട്ടാക്കട, കഴക്കൂട്ടം മണ്ഡലങ്ങളിൽ ഇക്കുറി വലിയ തോൽവി നേരിട്ടത് സ്ഥാനാർത്ഥി നിർണയത്തിലെ പിഴവിനൊപ്പം പ്രചാരണത്തിലെ ദൗർബല്യം കൊണ്ടുകൂടിയാണെന്നാണ് ഇവരുടെ ആക്ഷേപം. വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥി വീണാ എസ്. നായരുടെ പ്രചാരണ പോസ്റ്രറുകളും വോട്ടഭ്യർത്ഥിച്ചുള്ള നോട്ടീസുകളും ആക്രിക്കടയിലും വാഴത്തോട്ടത്തിലും കണ്ടെത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഒരു പ്രവർത്തകനെതിരെ നടപടിയും സ്വീകരിച്ചിരുന്നു.
കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഇത്തരത്തിൽ കൂട്ടിയിട്ടിരുന്നതായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 150ഓളം ഭാരവാഹികൾ ഡി.സി.സിയിലുണ്ടായിട്ടും ഓരോ മണ്ഡലത്തിലെയും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ആരെയും ചുമതലപ്പെടുത്തിയില്ലെന്നതാണ് മറ്റൊരു വിമർശനം. തിരഞ്ഞെടുപ്പ് അവലോകനത്തിന് ഡി.സി.സി യോഗം ചേരുമ്പോൾ ഇത്തരം വിഷയങ്ങൾ ഉന്നയിക്കാനാണ് നീക്കം. വിമർശനങ്ങളെ ഭയന്നാണ് യോഗം വിളിക്കാൻ മടിക്കുന്നതെന്നും ഒരു നേതാവ് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര, തിരുവനന്തപുരം മണ്ഡലങ്ങളാണ് യു.ഡി.എഫിന് നഷ്ടമായത്. വട്ടിയൂർക്കാവിൽ 2016ലെ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ ജയിച്ചിരുന്നെങ്കിലും പിന്നീട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |