പ്രതിദിനം 24 മൃതദേഹങ്ങൾ നാല് ഫർണസുകളിലായി സംസ്‌കരിക്കാം
ഒരാഴ്ചയായി പ്രതിദിനം ഇരുപതിലേറെ കൊവിഡ് മൃതദേഹങ്ങൾ തൈക്കാട്ട് സംസ്‌കരിക്കുന്നു
തൈക്കാട്ടെ സൗകര്യം
രണ്ട് ഇലക്ട്രിക് ഫർണസുകൾ
രണ്ട് ഗ്യാസ് ഫർണസുകൾ
നാല് വിറക് ചിതകൾ
തിരുവനന്തപുരം:കൊവിഡ് ബാധിച്ചും മറ്റുകാരണങ്ങളാലുമുള്ള മരണങ്ങൾ കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളിൽ ശവസംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്തതമായി. ദിനംപ്രതി ഇരുപതിലധികം കൊവിഡ് മരണം ജില്ലയിൽ ഉണ്ടാകുന്നതിനാൽ തലസ്ഥാനത്തെ പൊതുശ്മശാനമായ തൈക്കാട് ശാന്തികവാടത്തിൽ ബുക്കുചെയ്ത് രണ്ടുദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.ശവസംസ്കാരത്തിനുള്ള സൗകര്യങ്ങളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടതോടെ കഴക്കൂട്ടത്ത് നിർമ്മാണം നടക്കുന്ന ശ്മശാനം യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിച്ച് പ്രവർത്തന ക്ഷമമാക്കാനുള്ള നടപടി കോർപ്പറേഷൻ ആരംഭിച്ചു.
തൈക്കാട്ടെ ശ്മശാനത്തിൽ രണ്ട് ഇലക്ട്രിക് ഫർണസുകളും പുതുതായി നിർമ്മിച്ച രണ്ട് ഗ്യാസ് ഫർണസുകളുമാണ് കൊവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരത്തിനായി കഴിഞ്ഞ കുറേ ആഴ്ചകളായി ഉപയോഗിക്കുന്നത്.നാല് വിറക് ചിതകളിലാണ് മറ്റുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങൾ സംസ്‌കരിച്ചു.ഇന്നലെത്തേക്ക് ബുക്കിംഗ് കൂടിയതേടെ വിറക് ചിതകൾ കൂടി കൊവിഡ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് ഉപയോഗിച്ചു.കൊവിഡ് മുൻഗണന നൽകി സംസ്‌കരിച്ചു തുടങ്ങിയതോടെ മറ്റ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് സമയമെടുക്കുകയാണ്.
ഒരാഴ്ചയായി പ്രതിദിനം ഇരുപതിലേറെ കൊവിഡ് മൃതദേഹങ്ങളാണ് തൈക്കാട്ട് സംസ്‌കരിക്കുന്നത്. ഇപ്പോൾ ഇരട്ടിയോളം മൃതദേഹങ്ങൾ സംസ്‌കാരത്തിനെത്തിക്കുന്നുണ്ട്. ബാക്കിയുള്ളവയ്ക്ക് ഒന്നോ രണ്ടോ ദിവസം മാറ്റി സമയം നൽകുകയാണ്.
ഇടതടവില്ലാതെ...
പുതിയ ഒരു ഗ്യാസ് ഫർണസ് അടക്കം രണ്ടെണ്ണത്തിലും പത്തുവർഷം പഴക്കമുള്ള ഇലക്ട്രിക് ഫർണസിലുമാണ് ദിവസങ്ങളായി ഇടതടവില്ലാതെ ഉപയോഗിക്കുന്നത്.നഗരത്തിലെ എല്ലാ ആശുപത്രികളിലും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ തൈക്കാട്ടാണ് എത്തിക്കുന്നത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിക്കുന്ന മറ്റുജില്ലകളിൽ നിന്നുള്ളവരുടെയും നാഗർകോവിൽ മേഖലകളിൽനിന്നുള്ളവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.
മാറനല്ലൂരും കാത്തിരിപ്പ്
നഗരത്തിന് പുറത്ത് മാറനല്ലൂർ പഞ്ചായത്തിൽ ശ്മശാനമുണ്ടെങ്കിലും എത്തുന്നതിൽ പകുതി മൃതദേഹങ്ങൾ മാത്രമാണ് ഒരു ദിവസം സംസ്‌കരിക്കാനാവുന്നത്.നെയ്യാറ്റിൻകര മേഖലയിൽ ശ്മശാനമില്ലാത്തതാണ് തിരക്ക് കൂടാൻ കാരണം.ആറ്റിങ്ങൽ,നെടുമങ്ങാട് നഗരസഭകളിലെയും പഴയകുന്നുമ്മേൽ, പെരിങ്ങമ്മല പഞ്ചായത്തിലെയും ശ്മശാനങ്ങളിൽ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെങ്കിലും പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.നഗരത്തിൽ വേറെയും ശ്മശാനമുണ്ടെങ്കിലും അതെല്ലാം വിവിധ സമുദായങ്ങളുടെ നിയന്ത്രണത്തിലുള്ളതാണ്.
''
കഴക്കൂട്ടത്തെ പുതിയ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കകം പ്രവർത്തനത്തിന് സജ്ജമാകും.ഫർണസ് തയ്യാറാക്കാനുള്ള മെക്കാനിക്കൽ ജോലി മാത്രമാണ് ബാക്കിയുള്ളത്. മറ്റുപണികളെല്ലാം പൂർത്തീകരിച്ചു.
- മേയർ ആര്യാ രാജേന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |