കോവളം: അതിജീവനം തേടുന്ന നെയ്‌ത്തുശാലകൾ നിലച്ച തറികളുടെ നിശബ്ദ കൂടാരങ്ങളാകുന്നു. കൊവിഡ് ആദ്യഘട്ടത്തിൽ അടച്ചിടേണ്ടിവന്ന നെയ്‌ത്തുശാലകൾ അതേഅവസ്ഥയിൽ തന്നെയാണ് ഇപ്പോഴുമുള്ളത്.
തിരിച്ചടികളിൽ നിന്ന് ഒരുവിധം കരകയറിയെത്തിയപ്പോഴാണ് കൊവിഡ് രണ്ടാം തരംഗം വെല്ലുവിളിയായത്. ജില്ലയിലെ തന്നെ പ്രധാന കൈത്തറി കേന്ദ്രമായ ബാലരാമപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൈത്തറി ഗ്രാമങ്ങളിൽ പകുതിയിലധികം തറികളും പ്രവർത്തിക്കുന്നില്ല. ലോക്ക് ഡൗണും നൂൽ ഇല്ലാത്തതും ഇരുട്ടടിയായി മാറി.
കൈത്തറി മേഖലയിൽ തുടരുന്നവർക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക മാന്ദ്യവും തൊഴിൽ നഷ്ടവും കാരണം നഷ്ടക്കണക്ക് കൂടുകയാണ്.
കൈത്തറി മുണ്ടിനും തുണിത്തരങ്ങൾക്കും മുമ്പ് വലിയ ഡിമാന്റുണ്ടായിരുന്നു. വസ്ത്രവ്യാപാര ശാലകൾ തുറക്കാത്തതുമൂലം തുണികൾ പലയിടത്തും കെട്ടിക്കിടക്കുകയാണ്.
അസംസ്‌കൃതവസ്‌തുക്കൾ കിട്ടാനില്ലാതെ വന്നതോടെ തറികളെല്ലാം പൊടിപിടിച്ചുതുടങ്ങി. സ്‌കൂളുകൾ തുറക്കാത്തതിനാൽ യൂണിഫോമുകൾക്കും ആവശ്യക്കാരില്ലാതായി. പ്രതീക്ഷ നൽകുന്ന ഓണവിപണിയിൽ കൊവിഡ് വ്യാപനം നഷ്ടമുണ്ടാക്കുമെന്നാണ് ഇവരുടെ ആശങ്ക. സർക്കാരിന്റെ അടിയന്തര ഇടപെടലിലൂടെ കൈത്തറി മേഖലയെ രക്ഷിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്
പദ്ധതികൾ പെരുവഴിയിൽ
പുതുതലമുറയെ കൈത്തറി മേഖലയിലേക്ക് ആകർഷിക്കുന്നതിനായി സർക്കാർ നടപ്പാക്കിയ യുവ വീവർ പദ്ധതിയും എങ്ങുമെത്തിയില്ല. ലാഭമില്ലെന്ന് മാത്രമല്ല മുടക്കിയ പൈസ പോലും തിരികെ ലഭിക്കില്ലെന്നുള്ളതാണ് യുവതലമുറയെ ഈ മേഖലയിൽ നിന്ന് അകറ്റി നിറുത്തുന്നത്. ജില്ലയിലെ വിവിധ സർക്കിളുകളിലായി 300ഓളം പ്രാഥമിക കൈത്തറി സംഘങ്ങളും 5000ത്തോളം തൊഴിലാളികളുമാണുള്ളത്. പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയാൽ മാത്രമേ അതിജീവനം സാദ്ധ്യമാകൂ...
ജില്ലയിലെ പ്രാഥമിക കൈത്തറി സംഘങ്ങൾ - 300
ആകെ തൊഴിലാളികൾ - 5000
പ്രതിസന്ധിക്ക് കാരണം
-------------------------------------------
കുടിശിക തുക കിട്ടാനുണ്ട്
യൂണിഫോമിന് ആവശ്യക്കാരില്ല
അസംസ്‌കൃത വസ്‌തുക്കളില്ല
സർക്കാർ സഹായമില്ല
തുച്ഛമായ വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |