SignIn
Kerala Kaumudi Online
Saturday, 27 April 2024 10.06 AM IST

തോരാമഴയിൽ വിറച്ച് തലസ്ഥാനം, വീടുകൾ തകർന്നു,​ വ്യാപക കൃഷിനാശം

kk

തിരുവനന്തപുരം: താഴ്ന്ന ഭാഗങ്ങളെ വെള്ളത്തിൽ മുക്കി ജില്ലയിൽ രണ്ടു ദിവസമായി കനത്ത മഴ. മഴയിലും കാറ്റിലും വിവിധ താലൂക്കുകളിലായി 54 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു.

നെയ്യാറ്റിൻകര താലൂക്കിൽ 39 വീടുകൾ പൂർണമായും 2 വീടുകൾ ഭാഗികമായും തകർന്നു. വർക്കലയിൽ ഏഴും ചിറയിൻകീഴിൽ അഞ്ചും വീടുകൾ തകർന്നു. വീടുകൾ തകർന്നവരെ മാറ്റിപ്പാർപ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ജില്ലയിലാകെ രണ്ടുകോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക റിപ്പോർട്ടുണ്ട്.

വിവിധ താലൂക്കുകളിലായി അറുപതിലധികം സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. നെടുമങ്ങാട് താലൂക്കിൽ അരുവിക്കരയിൽ വീടിന് മുകളിൽ അപകടകരമായി നിന്ന മരം ഫയർഫോഴ്‌സ് മുറിച്ചുമാറ്റി. നഗരത്തിൽ ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് തമ്പാനൂർ, കിഴക്കേകോട്ട, ചാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം കയറി. കരമന, കിള്ളിയാറുകൾ ഏതുനിമിഷവും കരകവിഞ്ഞ് ഒഴുകുമെന്ന സ്ഥിതിയിലാണ്.

കഴിഞ്ഞദിവസം കാവിൽ കടവിൽ ചൂണ്ടയിടുന്നതിനിടെ കിള്ളിയാറിൽ വീണയാൾ അര കിലോമീറ്ററോളം കുത്തൊഴുക്കിൽപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. പൂജപ്പുരയിൽ മരം റോഡിന് കുറുകെ വീണത് ഗതാഗത തടസമുണ്ടായി. ഫയർഫോഴ്സ് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് ജില്ലയിൽ വ്യാപക മഴയ്ക്ക് കാരണം. ഇന്നലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും രാവിലെ മഴ കുറഞ്ഞതിനെ തുടർന്ന് അലർട്ട് പിൻവലിച്ചു. എന്നാ‍ൽ വൈകിട്ടോടെ മഴ കനത്തപ്പോൾ വീണ്ടും പ്രഖ്യാപനമുണ്ടായി. ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞു കൂടിയ മണ്ണ് യഥാസമയം നീക്കം ചെയ്യാത്തതിനെ തുടർന്ന് ആദ്യ മഴയിൽത്തന്നെ തമ്പാനൂർ വെള്ളത്തിൽ മുങ്ങിയിരുന്നു. മഴയിൽ കിഴക്കേകോട്ടയിലും ചാലയിലും വെള്ളക്കെട്ടായി. ചാലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. കരിമഠം കോളനിയിലെ ചില ഭാഗങ്ങളിലും വെള്ളം കയറി.

റോഡു ടാർ ചെയ്തതിലെ അശാസ്ത്രീയത കാരണം ജനറൽ ആശുപത്രിക്കു സമീപം തമ്പുരാൻമുക്കിലെ പത്തോളം വീടുകളിൽ വെള്ളം കയറി. ഒന്നാം നിലയുടെ പകുതിയോളം വെള്ളം പൊങ്ങിയതിനെ തുടർന്ന് വീട്ടുപകരണങ്ങൾക്കും കേടുപാടുണ്ട്. റോഡുനിരപ്പിൽ നിന്നു മുകളിലായി സ്ലാബുകൾ സ്ഥാപിച്ചതാണ് പ്രശ്‌നത്തിനിടയാക്കിയത്. കോർപ്പറേഷൻ അധികൃതരെത്തി സ്ലാബുകൾ ഉയർത്തി വെള്ളം കടത്തിവിട്ട ശേഷമാണ് വെള്ളപ്പൊക്കത്തിനു ശമനമായത്. പുത്തൻപാലം, വലിയ വാഴപ്പണ, ബണ്ടുകോളനി, ആനയറ, ജഗതി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ 39.45 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് ഇതുവരെ നശിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകൾ

യു.പി.സ്‌കൂൾ, പൊഴിയൂർ - 13 കുടുംബം ( 51 പേർ )
ഹാർബർ യു.പി.എസ്, വിഴിഞ്ഞം -8 കുടുംബം (30 പേർ )
അഞ്ചുതെങ്ങ് യു.പി.എസ് - 4 കുടുംബം ( 10 പേർ )
അഞ്ചുതെങ്ങ് എൽ.പി.സ്‌കൂൾ - 7 കുടുംബം ( 14 പേർ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.