തിരുവനന്തപുരം:ജില്ലയിൽ കനത്ത നാശം വിതച്ച് മഴ തുടരുന്നു. കനത്ത മഴയിലും കാറ്റിലും ഇന്നലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി വീടുകൾ തകർന്നു. കടലാക്രമണം തീരപ്രദേശത്ത് കനത്ത നാശമാണ് വിതയ്ക്കുന്നത്. ജില്ലയിൽ 293 കുടുംബങ്ങളിലായി 1,128 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 228 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണമായും തകർന്നു. ആവശ്യം വന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള 326 കെട്ടിടങ്ങൾ സജ്ജമാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 186 കുടുംബങ്ങളിലെ 763 പേരെ മാറ്റി പാർപ്പിച്ചു. മണക്കാട് വില്ലേജിലെ കാലടി ഹൈസ്‌കൂളിൽ ആറു കുടുംബങ്ങൾ കഴിയുന്നുണ്ട്. കഠിനംകുളം വില്ലേജിലെ എ.ജെ കോംപ്ലക്സിൽ 18 കുടുംബങ്ങളിലെ 97 പേരെ മാറ്റിപാർപ്പിച്ചു. വെള്ളായണി ഗവ. എൽ.പി.സ്‌കൂളിൽ 14 കുടുംബങ്ങളിലെ 45 പേർ കഴിയുന്നു. ചാക്ക ഗവ.യു.പി സ്‌കൂളിൽ നാല് പേരും സെന്റ്.റോഷ് കോൺവെന്റിൽ 60 പേരും കഴിയുന്നുണ്ട്. പൂന്തുറ എച്ച്.എസ്.എസിൽ 56 കുടുംബങ്ങളിലെ 210 പേരെയും ബീമാപള്ളി യു.പി.എസിൽ 14 കുടുംബങ്ങളിലെ 80 പേരെയും വലിയതുറ ഫിഷറീസിൽ 12 കുടുംബങ്ങളിലെ 75 പേരെയും കമലേശ്വരം ജി.എച്ച്.എസ്.എസിൽ നാല് കുടുംബങ്ങളെയും മാറ്റിപാർപ്പിച്ചിട്ടുണ്ട്. വാഴമുട്ടം ജി.എച്ച്.എസിൽ 34 പേരാണ് കഴിയുന്നത്. വള്ളിത്തുറ എച്ച്.എസ്.എസിൽ 107 പേരും വലിയവേളി സെന്റ് തോമസ് സ്‌കൂളിൽ 21 പേരും കഴിയുന്നുണ്ട്.
നെയ്യാറ്റിൻകര താലൂക്കിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 82 കുടുംബങ്ങളിലെ 299 പേരെയാണ് മാറ്റിപാർപ്പിച്ചത്. പൊഴിയൂർ ഗവ. യു.പി.എസിൽ 51 പേരെയും പൊഴിയൂർ സെന്റ് മാത്യൂസ് എച്ച്.എസ്.എസിൽ 167 പേരെയും വിമല ഹൃദയ സ്‌കൂളിൽ പത്തുപേരെയും മാറ്റിപാർപ്പിച്ചു. വിഴിഞ്ഞം വില്ലേജിൽ ഹാർബർ എൽ.പി.എസിൽ എട്ടു കുടുംബങ്ങളിലെ 38 പേർ കഴിയുന്നുണ്ട്. അടിമലത്തുറ അനിമേഷൻ സെന്ററിൽ ഒൻപത് കുടുംബങ്ങളിലെ 23 പേർ കഴിയുന്നു. പൂവാർ വില്ലേജിലെ ഗവ. എച്ച്.എസിൽ ഒരു കുടുംബത്തിലെ ആറുപേരും നെയ്യാറ്റിൻകര ഗവ. ജി.എച്ച്.എസ്.എസിൽ ഒരു കുടുംബത്തിലെ നാലുപേരും കഴിയുന്നുണ്ട്.
ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. ഇവിടെ 25 കുടുംബങ്ങളിലെ 66 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് സെന്റ് ജോസ്‌ഫ്സ് സ്‌കൂളിൽ അഞ്ചു കുടുംബങ്ങളിലെ 19 പേരെയും ബി.ബി.എൽ.പി.എസിൽ 15 കുടുംബങ്ങളിലെ 40 പേരെയും മാറ്റി പാർപ്പിച്ചു. പുറവൂർ ഗവ. എസ്.വി.യു.പി.എസിലെ അഞ്ചു കുടുംബങ്ങളിലെ ഏഴുപേരെയും മാറ്റിപാർപ്പിച്ചു.
ജില്ലയിൽ 239 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര താലൂക്കിൽ നാലു വീട് പൂർണമായും 75 എണ്ണം ഭാഗികമായും തകർന്നു. തിരുവനന്തപുരം താലൂക്കിൽ രണ്ടുവീടുകൾ പൂർണമായും 44 വീടുകൾ ഭാഗികമായും തകർന്നു. നെടുമങ്ങാട് താലൂക്കിൽ മൂന്നു വീടുകൾ പൂർണമായും 32 വീടുകൾ ഭാഗികമായും തകർന്നു. വർക്കല താലൂക്കിൽ ഒരു വീട് പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. കാട്ടാക്കട താലൂക്കിൽ ഒരു വീട് പൂർണമായും മൂന്നു വീടുകൾ ഭാഗികമായും തകർന്നു. ചിറയിൻകീഴ് താലൂക്കിൽ 44 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |