തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ മരിക്കുന്ന രോഗികളുടെ മൃതദേഹം കാലതാമസമില്ലാതെ മോർച്ചറിയിലേക്ക് മാറ്റുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചു. വാർഡ്, തീവ്രപരിചരണവിഭാഗം, അത്യാഹിതവിഭാഗം എന്നിവിടങ്ങളിൽ ഓരോ ഷിഫ്ടിലും നാലുപേരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്സിന് രൂപം നൽകിയിരിക്കുന്നത്. കാെവിഡ് വാർഡിൽ മറ്റ് രോഗികൾക്കൊപ്പം 15 മണിക്കൂറോളം മൃതദേഹം സൂക്ഷിച്ചത് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. മെഡിക്കൽ ബുള്ളറ്റിനടക്കം കൈമാറുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. 28ാം വാർഡിൽ മേയ് 12ന് മരിച്ച രോഗിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിന് 15മണിക്കൂർ വൈകിയെന്ന പരാതി കേരളകൗമുദിയാണ് ആദ്യം പുറത്തെത്തിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കൊവിഡ് സെൽ മേധാവി എന്നിവരുടെ നേതൃത്വത്തിൽ കൊവിഡ് സെൽ യോഗം ചേർന്നാണ് പുതിയ തീരുമാനമെടുത്തത്. രോഗി മരണപ്പെട്ടാൽ രണ്ടുമണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റണമെന്നും മെഡിക്കൽ ബുള്ളറ്റിൻ ഡ്യൂട്ടി ഡോക്ടർ ആശുപത്രി അധികൃതർക്ക് എത്രയുംവേഗം കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |