കോവളം: പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി കാണാതായ രണ്ടുപേരുടെയും മൃതദേഹം കൂടി കിട്ടിയതോടെ വിഴിഞ്ഞം തീരം ശോകമൂകമായി. പൂന്തുറ സ്വദേശികളായ സ്റ്റെല്ലസ്, ജോസ് വർഗീസ്, വിഴിഞ്ഞം സ്വദേശി ശബരിയാർ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ കനത്ത മഴയ്ക്കും കടൽക്ഷോഭത്തിനുമിടെ ബോട്ടുകൾ ഹാർബറിലേക്ക് കയറുമ്പോൾ പുലിമുട്ടിലെ കവാടത്തിന് സമീപത്തെ മണൽത്തിട്ടയിലിടിച്ച് മറിയുകയായിരുന്നു. കടൽക്ഷോഭവും ശക്തമായ മഴയും കാരണം തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്നവർ വളരെക്കുറവായിരുന്നു. അതേസമയം ജാഗ്രതാ നിർദ്ദേശം ലഭിച്ചില്ലെന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ പറയുന്നത്.
കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾ അന്നത്തിനുള്ള വക തേടിയാണ് വീണ്ടും കടലിലേക്ക് പോകുന്നത്. തുടർച്ചയായി അപകടമുണ്ടാകുന്നതിന് കാരണം അദാനി പോർട്ടിന്റെ അശാസ്ത്രീയ നിർമ്മാണമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ വകുപ്പുകൾക്ക് ഏകോപനം ഇല്ലെന്നും ഇവർ മന്ത്രിമാരോട് പരാതിപ്പെട്ടു.
മത്സ്യബന്ധനത്തിന് പോകുന്നവർ മടങ്ങുംവരെ കരയിലുള്ളവർക്ക് ആശങ്ക മാത്രമാണുള്ളത്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സർക്കാരിന്റെ ഇടപെടൽ ഫലപ്രദമാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഓഖിക്കുശേഷം സംസ്ഥാന സർക്കാറിന്റെ മുന്നറിയിപ്പുകൾ ജാഗ്രതയോടെയാണ് തീരം കണ്ടിരുന്നത്. എന്നാൽ പലപ്പോഴും മുന്നറിയിപ്പുകൾ കൃത്യമായി കിട്ടാറില്ലെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |