കാട്ടാക്കട: നെയ്യാർ ലയൺ സഫാരി പാർക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി. 21 വയസുള്ള ബിന്ദുവെന്ന പെൺസിംഹമാണ് ബുധനാഴ്ച രാവിലെ 5.30ഓടെ ചത്തത്. ഇതോടെ സിംഹങ്ങളില്ലാത്ത ലയൺ സഫാരി പാർക്കായി ഇവിടം മാറി. ചികിത്സയ്‌ക്കായി ഇവിടെയെത്തിച്ച് പരിപാലിക്കുന്ന രണ്ട് കടുവകൾ മാത്രമാണ് നിലവിൽ പാർക്കിലുള്ളത്.
2019ൽ ഗീർ വനത്തിൽ നിന്നും രണ്ടു സിംഹങ്ങളെ പാർക്കിലേക്കായി കൊണ്ടുവന്നെങ്കിലും ഇതിൽ ഒരു സിംഹം തിരുവനന്തപുരം മൃഗശാലയിലെത്തിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചത്തു. അവശേഷിച്ച നാഗരാജനെന്ന സിംഹത്തെ നെയ്യാർ ലയൺ സഫാരി പാർക്കിലെത്തിച്ചിരുന്നു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നാഗരാജൻ ആഴ്ചകൾക്ക് മുമ്പ് ചത്തു. വനംവകുപ്പ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഉദ്യോഗസ്ഥർ പോസ്റ്റുമോർട്ടം നടത്തിയത്. ഇതിനുശേഷം പാർക്കിൽ ബിന്ദുവിന്റെ ജഡം സംസ്‌കരിച്ചു. റിട്ട. ചീഫ് വെറ്ററിനറി ഡോക്ടർ ഇ.കെ. ഈശ്വരൻ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഷിജു. എസ്.വി, വൈൽഡ് ലൈഫ് വാർഡന് ജെ.ആർ. അനി, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജി. സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ.
തുടക്കത്തിൽ നാല് സിംഹങ്ങൾ
കാട്ടാക്കട: നെയ്യാർ ഡാമിലെ മരക്കുന്നം ദ്വീപിൽ 1984 ആണ് ലയൺ സഫാരി പാർക്ക് ആരംഭിച്ചത്. നാലിൽ തുടങ്ങി 16 സിംഹങ്ങൾ വരെ ഇവിടെയുണ്ടായിരുന്നു. ഇതോടെ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. എന്നാൽ സിംഹങ്ങളുടെ എണ്ണം കുറയ്ക്കാൻ 2005ൽ വന്ധ്യംകരണം നടത്തിയതിന് പിന്നാലെയുണ്ടായ അണുബാധയും അസുഖങ്ങളുമാണ് പാർക്കിന്റെ നാശത്തിന് തുടക്കമിട്ടത്. സിംഹങ്ങളുടെ എണ്ണം കുറഞ്ഞതോടെ പാർക്ക് വന്യമൃഗങ്ങളുടെ ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ നീക്കമുണ്ടായിരുന്നു. ഇതിനായി മൃഗങ്ങളെ എത്തിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |