തിരുവനന്തപുരം: സംസ്ഥാനത്ത് എക്സ്ട്രാ പ്രീമിയം പെട്രോൾ വില നൂറ് കടന്നതോടെ വ്യാപക പ്രതിഷേധം. ലോക്ക് ഡൗൺ കാരണം പ്രത്യക്ഷ സമരത്തിന് സാഹചര്യമില്ലെങ്കിലും പെട്രോൾ പമ്പുകളിലും കടകളിലും സോഷ്യൽ മീഡിയയിലും കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിഷേധം.
നൂറുരൂപ നോട്ടു നൽകിയാൽ പോലും ഒരുലിറ്റർ പെട്രോൾ കിട്ടാതെ വരുന്നതിനുള്ള നിരാശ സംസാരിക്കുന്നവരുടെ വാക്കുകളിൽ പ്രകടമായി. ഇന്നലെ എക്സ്ട്രാ പ്രീമിയം പെട്രോളിന് ജില്ലയിലെ വില 100.20 രൂപയായി കൂടിയിരുന്നു. വരും ദിവസങ്ങളിൽ സാദാ പെട്രോളിന്റെ വിലയും അതിനൊപ്പം എത്തുമെന്ന് ഉറപ്പാണെന്നാണ് ഇവർ പറയുന്നത്. ഏഴു ദിവസത്തിനിടെ മൂന്ന് തവണയാണ് പെട്രോളിന് വില കൂടിയത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്നലെ കൂട്ടിയത്.
പെട്രോളിന്റെ നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ 50 രൂപയ്‌ക്ക് ഒരു ലിറ്റർ പെട്രോൾ ലഭിക്കുമായിരുന്നുവെന്ന് അഭിഭാഷകനായ സതീഷ്‌കുമാർ പറഞ്ഞു. എന്നാൽ അതുചെയ്യാതെ സർക്കാരുകൾ പരസ്‌പരം കുറ്റപ്പെടുത്തത് ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിൽക്കുന്ന സകലസാധനങ്ങളും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയിട്ടും പെട്രോളിയം ഉത്പന്നങ്ങൾ മാത്രം ഉൾപ്പെടുത്താതിരിക്കുന്നത് സംസ്ഥാന - കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള ധാരണയാണെന്ന് പൂജപ്പുര സ്വദേശിയും റിട്ട. റെയിൽവേ ഉദ്യോഗസ്ഥനുമായ രാമചന്ദ്രൻ നായർ പറഞ്ഞു.
ജി.എസ്.ടിയിൽ ഉൾപ്പെടുത്താതിരിക്കുന്നത് കേന്ദ്രസർക്കാരാണെങ്കിൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാതെ മാറിനിൽക്കുന്നത് സംസ്ഥാന സർക്കാരാണെന്നും ഇരുവരും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും മുട്ടത്തറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മഹേഷും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |