SignIn
Kerala Kaumudi Online
Friday, 26 April 2024 11.59 PM IST

ദുരിതത്തിൽ അങ്കണവാടി ജീവനക്കാർ

lockdown

മുടപുരം: കൊവിഡ് മഹാമാരിക്കാലത്ത് വീടുകളിൽ കയറിയിറങ്ങി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന അങ്കണവാടി ജീവനക്കാർക്ക് ഇൻഷ്വുറൻസ് പരിരക്ഷയും വേതന വർദ്ധനവും നൽകണമെന്ന ആവശ്യം ശക്തമാകുന്നു.

വനിതാ ശിശു വികസനവകുപ്പിന് കീഴിൽ സംസ്ഥാനത്ത് 33,130 ൽ അധികം അങ്കണവാടികളിൽ പണിയെടുക്കുന്നവരാണ് അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും. അങ്കണവാടിയിലെത്തുന്ന കുട്ടികൾക്ക് ആഹാരം നൽകുന്നതിന് പുറമെ വിനോദത്തിനും പഠനകാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം. ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ഇവിടെ നിന്ന് ആഹാരം നൽകുന്നുണ്ട്.
ഇവർക്ക് നൽകുന്ന ശമ്പളം 'ഓണറേറിയം' എന്നാണ് രേഖപ്പെടുത്തുന്നത്. വേതനം എന്നല്ല. ഇതിൽ മാറ്റം വരുത്തി ജീവനക്കാർക്ക് നൽകുന്ന വേതനം എന്ന് രേഖപ്പെടുത്തണമെന്നാവശ്യം ശക്തമാണ്. 2005 ൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ ഇതുവരെയും സ്ഥിരപ്പെടുത്തിയിട്ടില്ല. ധാരാളം ഒഴിവുകളുണ്ടായിട്ടും ഇവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമിക്കാൻ അധികൃതർ തയ്യാറാകണമെന്നാവശ്യം ഉയരുന്നുണ്ട്.

ഭക്ഷണം വീടുകളിലെത്തിക്കണം

കൊവിഡ് കാലമായതിനാൽ ഭക്ഷണസാധനമെല്ലാം വീടുകളിൽ എത്തിച്ചു നൽകണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന ഉത്തരവ്. കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ ചേരുവകൾ, മറ്റുള്ളവർക്കുള്ള പച്ചരി, ഉഴുന്ന്, പുഴുക്കലരി, ഗോതമ്പ്, പയർ, റാഗിപ്പൊടി, എണ്ണ, സൂചിഗോതമ്പ് തുടങ്ങിയവയെല്ലാം വീടുകളിൽ എത്തിക്കേണ്ടത് വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ചുമതലയാണ്. ഇതിനായി ഇവർക്ക് പ്രത്യേക വാഹനമോ വണ്ടിക്കൂലിയോ നൽകിയിട്ടില്ല. അതിനാൽ കൈയിൽ നിന്ന് കാശുമുടക്കിയാണ് ഇവർ ഭക്ഷണസാധനങ്ങൾ വീടുകളിലെത്തിക്കുന്നത്.

വേതനം തുച്ഛം

അങ്കണവാടി വർക്കർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർക്ക് 8000 രൂപയുമാണ് വേതനം. ഇതിൽ 500 രൂപ വർക്കറിൽ നിന്നും 250 രൂപ ഹെൽപ്പറിൽ നിന്നും ക്ഷേമനിധിയിലേക്കായി എടുക്കുന്നുണ്ട്. എന്നിട്ടും ഇവർക്ക് ലഭിക്കുന്ന പെൻഷൻ വർക്കർക്ക് 2500 രൂപയും ഹെൽപ്പർക്ക് 1600 രൂപയുമാണ്.

ജീവനക്കാരുടെ ആവശ്യങ്ങൾ
1.അങ്കണവാടി ജീവനക്കാരുടെ ഓണറേറിയതിന് പകരം വേതനം നിശ്ചയിക്കുകയും. മിനിമം വേതനം 21,000 രൂപ ആക്കുകയും ചെയ്യുക.
2. ഇൻഷ്വറൻസ് പരിരക്ഷയും ഇ.എസ്.ഐയും അനുവദിക്കുക.

3.അങ്കണവാടിയിലെ പ്രവർത്തനങ്ങളെല്ലാം ഓൺലൈനിലൂടെയായതിനാൽ എല്ലാ അങ്കണവാടികൾക്കും ലാപ്പ് ടോപ്പ് അനുവദിക്കുകയും സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകുകയും ചെയ്യുക.
4.കൊവിഡ് കാലത്ത് ഭക്ഷണവും മറ്റു സാധനങ്ങളും വീടുകളിൽ കൊണ്ട് പോയി നൽകുന്ന സാഹചര്യത്തിൽ ഒന്നുങ്കിൽ വാഹന സൗകര്യം അനുവദിക്കുക. അല്ലെങ്കിൽ വണ്ടിക്കൂലി നൽകുക.
5.ജോലിക്കിടയിൽ കൊവിഡ് ബാധിച്ചു മരിച്ച അങ്കണവാടി ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക

ജോലി ഭാരം കൂടുതലായതിനാൽ മറ്റ് ഡിപ്പാർട്ട്മെന്റിന്റെ ജോലികൾ നൽകാതിരിക്കുക.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും സാമൂഹ്യ നീതി മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

കവിത സന്തോഷ്, ജനറൽ സെക്രട്ടറി,

കെ.എൻ. പ്രേമലത, പ്രസിഡന്റ്,

കേരള അങ്കണവാടി വർക്കേഴ് ആൻഡ്

ഹെൽപ്പേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.