കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടൽ ഓണക്കോടികൾ അമേരിക്കയിലേക്ക്
തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ദുരിതത്തിലായ കൈത്തറിക്കാരെ സഹായിക്കാൻ ഓണത്തിന് ബാലരാമപുരം കൈത്തറി ഉത്പന്നങ്ങൾ വാങ്ങാൻ അമേരിക്കൻ മലയാളികൾ തീരുമാനിച്ചു. കേന്ദ്രവിദേശ കാര്യമന്ത്രി വി. മുരളീധരന്റെ അഭ്യർത്ഥനയെ തുടർന്നാണിത്. അമേരിക്കൻ മലയാളി സംഘടനകളുമായി ഓൺലൈനിൽ മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ബാലരാമപുരത്ത് കെട്ടിക്കിടക്കുന്ന മുഴുവൻ കൈത്തറി ഉത്പന്നങ്ങളും വാങ്ങാൻ അമേരിക്കൻ മലയാളികൾ സന്നദ്ധത അറിയിച്ചു.
ഏകദേശം 20,000 അധികം ഉത്പന്നങ്ങൾ ചെറുകിട നെയ്ത്തുകാരിൽ നിന്നു നേരിട്ട് സംരംഭിച്ച് അമേരിക്കയിൽ എത്തിക്കാനാണ് സംഘാടകരായ സിസ്സ പദ്ധതിയിടുന്നത്. ജൂലായ് ആദ്യവാരത്തോടെ ബാലരാമപുരത്ത് നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കും. നാല് ഘട്ടങ്ങളിലായി 3 കോടിയോളം രൂപ വിലവരുന്ന കൈത്തറിത്തുണികൾ അയയ്ക്കുമെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ പറഞ്ഞു. ഇതോടൊപ്പം സെപ്തംബർ ഒന്നിനുതന്നെ ബാലരാമപുരം കൈത്തറിയുടെ ലോക വിപണനത്തിനുവേണ്ടി ഇ -കൊമേഴ്സ് സൈറ്റും ആരംഭിക്കും. സിസ്സയുടെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ നെയ്ത്തുകാർ അംഗങ്ങളായുള്ള ഒരു കമ്പനിയും രൂപീകരിക്കുമെന്ന് സിസ്സ പ്രസിഡന്റ് ഡോ. ജി.ജി. ഗംഗാധരൻ പറഞ്ഞു.
ഫോമ ജനറൽ സെക്രട്ടറി ടി. ഉണ്ണിക്കൃഷ്ണൻ, സതീഷ് അമ്പാടി (കെ.എച്ച്.എൻ.എ), ഹരി നമ്പൂതിരി (ഡബ്ല്യു.എം.സി), നിഷാപിള്ള (എ.കെ.എം.ജി), സുബത് കമലാസനൻ എന്നിവർ സംസാരിച്ചു. കെ.എച്ച്.എൻ.എയിലെ സുനിതാ റെഡ്ഡി 300 വീതം ബാലരാമപുരം കൈത്തറി മുണ്ടിനും സാരിക്കുമുള്ള ആദ്യ ഓഡർ നൽകി. അനിയൻ ജോർജ് (ഫോമ പ്രസിഡന്റ്), ദയാനന്ദ തുങ്കർ (പ്രസിഡന്റ്, കന്നടക്കൂട്ടം), ഡോ. അഗ്നസ് തേരാടി (ഇന്ത്യൻ നഴ്സസ് അസോസിയേഷൻ), സജിത് വൈവലാപ്പിൽ (പ്രസിഡന്റ് അരിസോണ മലയാളി അസോസിയേഷൻ), ഹാൻഡക്സ് മുൻ ജനറൽ മാനേജർ മുരളി കുമാർ, സിസ്സ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ സുരേഷ് കുമാർ, രാധ നായർ ഉദയസമുദ്ര തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |