തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ വെളിച്ചം അണഞ്ഞ്, ഒന്നര വർഷത്തോളമായി ഇരുട്ടിലാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാളുകൾ. കൊവിഡിൽ തളരാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടും കഴുത്തറ്റം പ്രതിസന്ധിയിലാണിവർ. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ അവസാനത്തെ രക്തസാക്ഷിയാണ് ഇന്നലെ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്ത പട്ടം മുറിഞ്ഞപാലം സ്വദേശി നിർമ്മൽചന്ദ്രൻ. 35 വർഷത്തിലധികമായി ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ സജീവമായിരുന്ന നിർമ്മൽ ചന്ദ്രൻ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസപ്പെടുകയാണ് സുഹൃത്തുക്കൾ. ലൈറ്ര് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരളയുടെ ജില്ലാ നേതാവായിരുന്നു ഇദ്ദേഹം. ലോക്ക്ഡൗൺ കാലത്ത് മേഖലയിലെ ജീവനക്കാരെ സഹായിക്കുന്നതിനായി ധനസമാഹരണം നടത്താനും അത് എത്തിക്കാനുമൊക്കെ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. വർഷങ്ങളായി മേഖലയിലെ മാറ്രങ്ങൾ കണ്ടറിഞ്ഞയാളാണ്. പ്രതിസന്ധി മാറുംവരെ ജീവിതം വഴിമുട്ടാതിരിക്കാനാണ് കല്ലമ്പലം ചേന്നൻകോട് ഭാര്യവീടിന് സമീപം കോഴി ഫാം തുടങ്ങിയതും. ഇതും പ്രതീക്ഷിച്ച രീതിയിൽ ഗുണമില്ലെന്നുകണ്ടാണ് ആത്മഹത്യയുടെ വഴി നിർമൽ ചന്ദ്രൻ തിരഞ്ഞെടുത്തത്. നാല് മാസങ്ങൾക്ക് മുമ്പ് മഴയിൽ ഇദ്ദേഹത്തിന്റെ വീട് തകർന്നിരുന്നു ഇതേതുടർന്ന് വാടകവീട്ടിലായിരുന്നു താമസം. ഇതിന് പുറമേ പത്ത് ലക്ഷത്തോളം രൂപയുടെ കടവും ഇദ്ദേഹത്തിന് വലിയ മാസസിക സമ്മർദ്ദം സൃഷ്ടിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
പ്രളയകാലം മുതൽ തുടങ്ങിയ കഷ്ടകാലം
രണ്ട് പ്രളയസമയത്തും കനത്ത നഷ്ടമാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്ക് ഉണ്ടായത്. ഈ നഷ്ടം നികത്താമെന്ന പ്രതീക്ഷകൾക്കിടയിലായിരുന്നു കൊവിഡിന്റെ വരവ്. പിന്നെ ഇന്നുവരെ നല്ലകാലത്തെ സ്വപ്നം കാണാൻ ഇവർക്ക് സാധിച്ചിട്ടില്ല. ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങളൊക്കെ ഉപയോഗിക്കാതെ കിടന്ന് നശിച്ചുതുടങ്ങി. കടവാടക കൊടുക്കാൻ നിവൃത്തിയില്ല. വാഹനങ്ങൾ വാങ്ങുന്നതിനായുള്ള ലോണും ടാക്സുമൊന്നും അടയ്ക്കാനാകാതെ ജപ്തിഭീഷണിയിലാണ് ഇവരിൽ ഭൂരിഭാഗവും. ഇതിന് പുറമേയാണ് മക്കളുടെ വിദ്യാഭ്യാസം, ചികിത്സ അടക്കമുള്ള ചെലവുകളും. ഏറ്റവുമധികം ലാഭം നൽകിയിരുന്ന ഉത്സവകാലം കൊവിഡ് നിയന്ത്രണങ്ങളിൽ ഇല്ലാതായി. ആഘോഷങ്ങൾക്ക് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ആ വഴിയും അടഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് കാര്യമായ വരുമാനമൊന്നും നേടാനായിരുന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇവർക്ക് സഹായമൊന്നും ലഭിച്ചിട്ടില്ല.
ജീവനെടുക്കുന്ന പ്രതിസന്ധി
ജില്ലയിൽ മാത്രം കഴിഞ്ഞ ആറ് ദിവസത്തിനിടെ ആത്മഹത്യ ചെയ്ത മൂന്നാമത്തെ ലൈറ്ര് ആൻഡ് സൗണ്ട് ജീവനക്കാരനാണ് നിർമ്മൽ ചന്ദ്രൻ. മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്ത കിളിമാനൂർ സ്വദേശി ജംഷാദ്, ആലപ്പുഴ സ്വദേശികളായ പ്രസാദ്, ബൈജു, ഷമീർ എന്നിവരൊക്കെ പ്രതിസന്ധി താങ്ങാനാകാതെ മരണത്തിന്റെ വഴി സ്വീകരിച്ചവരാണ്. ബാലരാമപുരം സ്വദേശിയായ മനു കടബാദ്ധ്യത നൽകിയ സംഘർഷം താങ്ങാനാകാതെ ഹൃദയസ്തംഭനം മൂലം മരിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്.
മൃതദേഹവുമായി ഇന്ന് പ്രതിഷേധം
നിർമ്മൽ ചന്ദ്രന്റെ മൃതദേഹവുമായി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപരോധം സംഘടിപ്പിക്കുമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള സംസ്ഥാന സെക്രട്ടറി സജീവ് കുമാർ പറഞ്ഞു. വാരാന്ത്യ ലോക്ക്ഡൗൺ ദിനമായതിനാൽ നിയന്ത്രണങ്ങൾ പാലിച്ചാകും പ്രതിഷേധം. ഇനിയും ആത്മഹത്യകളുണ്ടാകാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് ഭാരവാഹികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |