തിരുവനന്തപുരം: അഞ്ചുവർഷം മുമ്പ് മൃഗശാലയിലത്തിച്ച പെൺപുലി ജാനവിക്ക് കുഞ്ഞുപിറന്നു. ബുധനാഴ്ച രാവിലെയായിരുന്നു പ്രസവമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും മൃഗശാല അധികൃതർ അറിയിച്ചു. നിലവിൽ കൂട്ടിൽ കഴിയുന്ന അമ്മയെയും കുഞ്ഞിനെയും സി.സി ടിവി കാമറ വഴിയാണ് നിരീക്ഷിക്കുന്നത്. ഒരു കീപ്പറിന്റെ സേവനവുമുണ്ട്. അതേസമയം ലിംഗ നിർണയം നടത്തിയിട്ടില്ല.
കാട്ടിൽ നിന്ന് കൊണ്ടുവന്നതിനാൽ ജാനവിക്ക് അല്പം ശൗര്യം കൂടുതലാണെന്ന് അധികൃതർ പറയുന്നു. അതിനാൽ ആർക്കും അടുത്ത് പോകാൻ കഴിഞ്ഞിട്ടില്ല. ചുരുങ്ങിയത് മൂന്ന് മാസത്തിന് ശേഷമാകും അടുത്തുപോയി പരിപാലിക്കുക. ഒന്നരമാസത്തോളം അമ്മയുടെ പാൽ മാത്രമായിരിക്കും ഭക്ഷണം. ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക് തത്കാലം പുറമെ നിന്നുള്ള നിരീക്ഷണം മതിയെന്നാണ് തീരുമാനം.
വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബറിലാണ് വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട പെൺപുലി തിരുവനന്തപുരം മൃഗശാലയിലെത്തുന്നത്. നിലവിൽ ജാനവിക്ക് 12 വയസ് പ്രായമുണ്ടെന്ന് അധികൃതർ പറയുന്നു. ജാനവിയെ കൂടാതെ അശ്വിനി, ഷീന, സാരംഗി, എന്നീ പെൺപുലികളും രാമു, ഗണേശ് എന്നീ ആൺപുലികളും മൃഗശാലയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |