തിരുവനന്തപുരം: കൂട് വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരിച്ച സംഭവത്തെ തുടർന്ന് കീപ്പർമാർക്ക് പുതിയ നിർദ്ദേശവുമായി മൃഗശാല അധികൃതർ. വിഷപ്പാമ്പുകളെ പരിപാലിക്കുന്നതും കൂടുകൾ വൃത്തിയാക്കുന്നതും ഭക്ഷണം നൽകുന്നതുമടക്കമുള്ള പ്രവൃത്തികൾ സൂപ്പർവൈസറുടെയോ ക്യുറേറ്റർമാരുടെയും സാന്നിദ്ധ്യത്തിൽ മതിയെന്നാണ് നിർദ്ദേശം. ഉച്ചയ്‌ക്ക് രണ്ടു മണിക്കുള്ള ലഞ്ച് ബ്രേക്കിനും കീപ്പർമാർ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ധരിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്.
രാജവെമ്പാലയുടെ കടിയേറ്റ് കീപ്പറായിരുന്നു ഹർഷാദ് മരിച്ച സംഭവത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്നാണ് തീരുമാനം. ജൂലായ് ഒന്നിന് അപകടം നടക്കുമ്പോൾ ഹർഷാദ് ഒറ്റയ്‌ക്കായിരുന്നു കൂട് വൃത്തിയാക്കാൻ എത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മന്ത്രി ജെ. ചിഞ്ചുറാണി മൃഗശാല അധികൃതരുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്‌തിരുന്നു. കൊവിഡ് സാഹചര്യത്തിലും സ്ഥിരജീവനക്കാരും ദിവസ വേതന ജീവനക്കാരുമടക്കം 31പേർ ഓരോ ദിവസവും ഡ്യൂട്ടിയിലുണ്ടാകാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഡ്യൂട്ടി ഡോക്ടർ എല്ലാ ദിവസവും കൂടുകൾ പരിശോധിച്ച് മൃഗങ്ങളുടെ അവസ്ഥ മനസിലാക്കി നിർദ്ദേശം നൽകും. ഇതുപ്രകാരം മാത്രമേ മറ്റു പ്രവർത്തനങ്ങൾ കൂടുകളിൽ ചെയ്യാൻ പാടുള്ളൂവെന്ന് നേരത്തെ നിർദ്ദേശം നൽകിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി. മൃഗങ്ങൾക്ക് സമീപം പോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കി ജാഗ്രത പുലർത്തണമെന്നും നിർദ്ദശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |