തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ഹെർപ്പിസ് വൈറസ് ബാധയേറ്റ് കുട്ടിയാനകൾ ചരിയുന്നത് തടയാൻ പ്രത്യേക നടപടികളുമായി വനം വകുപ്പ്. ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്.
മറ്റ് ആനകളിലേക്ക് വൈറസ് പടരുന്നത് തടയുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞയാഴ്ച ചരിഞ്ഞ ശ്രീകുട്ടിക്ക് പിന്നാലെ ഇന്നലെ അർജ്ജുൻ എന്ന കുട്ടിയാനയും ചരിഞ്ഞതോടെയാണ് അടിയന്തര നടപടികൾ വനംവകുപ്പ് ആരംഭിച്ചത്.
കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ മറ്റ് മൂന്ന് കുട്ടിയാനകൾ കൂടി വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. കണ്ണൻ, ആമിന, പൊടിച്ചി എന്നീ കുട്ടിയാനകളാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ കണ്ണന് നിലവിൽ അല്പം ഭേദമുണ്ട്.
ഹെർപ്പിസ് വൈറസ്
കൊവിഡ് വൈറസ് പോലെ ചികിത്സയില്ലാത്ത രോഗാണുവാണ് ഹെർപ്പിസ് വൈറസ്. എട്ടുവയസ് വരെയുള്ള ആനകളെയാണ് ഈ രോഗം ബാധിക്കുക. മുതിർന്ന ആനകൾ രോഗാണു വാഹകരാകുമെങ്കിലും ഇവയിൽ രോഗം ബാധിക്കാറില്ല. ഹെർപ്പിസ് ബാധിച്ചാൽ 80 ശതമാനവും ചത്തുപോകാനുള്ള സാദ്ധ്യതയാണുള്ളത് .
നിലവിൽ രോഗബാധയുള്ള മൂന്ന് കുട്ടിയാനകൾക്കും മെച്ചപ്പെട്ട ചികിത്സ നൽകുന്നുണ്ട്. ഇതിൽ കണ്ണന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
-ജെ.ആർ. അനി, വൈൽഡ് ലൈഫ് വാർഡൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |