തിരുവനന്തപുരം: കോട്ടൂരിലെ കുട്ടിയാനകളെ ബാധിച്ച ഹെർപിസ് വൈറസ് രോഗം മാറ്റാൻ കഠിന പരിശ്രമവുമായി വനം വകുപ്പ്. കോന്നിയിലെയും കൊല്ലത്തെയും ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദ്ധ സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. മൂന്നാഴ്‌ച വരെ ചികിത്സ നടത്തിയാൽ മാത്രമേ രോഗം ഭേദമാകൂ. രോഗം ബാധിക്കുന്ന കുട്ടിയാനകളിൽ 80 ശതമാനവും ചരിയാനാണ് സാദ്ധ്യത. 'ഫംസൈക്ളോവിർ 'എന്ന വൈറസിനുള്ള ഏറ്റവും കൂടിയ മരുന്നാണ് ഇവയ്‌ക്ക് നൽകുന്നത്. എറണാകുളത്ത് മരുന്ന് ലഭ്യമല്ലാത്തതിനെ തുടർന്ന് ഹൈദരാബാദിൽ നിന്നും വിമാന മാർഗമെത്തിച്ചാണ് നിലവിൽ ചികിത്സ നടത്തുന്നത്. ഒരുനേരത്തേക്ക് മാത്രം 60 ഗുളിക വീതമാണ് നൽകുന്നത്. 8 മണിക്കൂർ ഇടവിട്ടാണ് ഇപ്പോൾ മരുന്ന് നൽകുന്നത്. കണ്ണൻ, ആമിന, പൊടിച്ചി എന്നീ കുട്ടിയാനകളാണ് ചികിത്സയിലുള്ളത്. ഇതിൽ കണ്ണന് നിലവിൽ അല്പം ഭേദമുണ്ട്. മൂന്ന് കുട്ടിയാനകളെയും പ്രത്യേകമായി പാർപ്പിച്ചാണ് മരുന്ന് നൽകുന്നത്. ഒരു ആനയ്ക്ക് മാത്രം ദിവസം 25,000 രൂപയുടെ മരുന്ന് വേണം.
ഈ രോഗത്തിന് മരുന്നില്ല
എലിഫന്റ് എൻഡോതീലിയോട്രോപിക് ഹെർപിസ് വൈറസ് (ഇ.ഇ.എച്ച്.വി ) എന്നാണ് വൈറസിന്റെ പൂർണമായ പേര്. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഒമ്പത് വയസിന് താഴെയുള്ള കുട്ടിയാനകളെ മാത്രമേ ഈ രോഗം ബാധിക്കാറുള്ളൂ. വൈറസ് രോഗമായതിനാൽ സാധാരണ വൈറസിന് നൽകുന്ന ചികിത്സ മാത്രമാണ് നൽകുന്നത്. രക്തം, തുമ്പികൈയിൽ നിന്നുള്ള സ്രവം എന്നിവയുടെ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം ഭേദമായാലും ഹൃദയം, രക്തക്കുഴലുകൾ എന്നിവയെ തകരാറിലാക്കുമെന്നതിനാൽ അതിജീവന സാദ്ധ്യത 20 ശതമാനം മാത്രമാണ്. ഈ രോഗം ബാധിച്ച് കാടുകളിൽ ധാരാളം കുട്ടിയാനകൾ ചത്തുപോകാറുണ്ട്.
ആനക്കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന നടപടികളെല്ലാം ചെയ്യും.
ഇതിനായി പ്രത്യേക ചികിത്സാ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
-മന്ത്രി എ.കെ. ശശീന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |