കോവളം: കൊവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ കാറ്ററിംഗ് മേഖലയിൽ ദുരിതം തുടരുന്നു. വിവാഹം, ഗൃഹപ്രവേശം, ഉത്സവ സീസണുകളിൽ കൊവിഡ് രോഗവ്യാപനം നിലനിൽക്കുമ്പോൾ ഈ മേഖലയിലുള്ളവർക്ക് തൊഴിൽ നഷ്ടമാകുകയാണ്.
500 മുതൽ 2000 വരെ പേർക്ക് ഭക്ഷണം ഒരുക്കിയിരുന്നവരാണ് പ്രമുഖ കാറ്ററിംഗ് സർവീസുകാരെല്ലാം. പക്ഷേ, പെട്ടെന്നാണ് കാര്യങ്ങൾ കൈവിട്ടുപോയത്. വായ്പയെടുത്ത് കാറ്ററിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം കടക്കെണിയിലായി. കാറ്ററിംഗ് സർവീസിന് പുറമേ പന്തലും പാത്രമടക്കമുള്ള ഹയറിംഗ് സർവീസ് നടത്തുന്നവരും ഇതേ അവസ്ഥയിലാണ്. പ്രതീക്ഷിച്ച കച്ചവടത്തിൽ 10 ശതമാനം പോലും ലഭിച്ചിട്ടില്ലെന്നാണ് കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
സീസണിലേക്ക് ആവശ്യമായ വിറക് ഉൾപ്പെടെയുള്ള പല അവശ്യ സാധനങ്ങളും ഇവർ നേരത്തെ സംഭരിച്ചിരുന്നു. എന്നാലിപ്പോൾ ഓർഡറുകൾ കൂട്ടത്തോടെ റദ്ദായതോടെ വലിയ നഷ്ടമാണ് ഈ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.
അണയാത്ത ആധി
ബാങ്ക് വായ്പ എടുത്താണ് ആവശ്യമായ പാത്രങ്ങളടക്കം വാങ്ങിയിരിക്കുന്നത്
വലിയ യൂണിറ്റിന് 10 ലക്ഷം രൂപയുടെയെങ്കിലും പാത്രങ്ങൾ വേണ്ടിവരുന്നു
സീസൺ കഴിയുമ്പോഴേക്കും വായ്പയുടെ പലിശ ഇരട്ടിക്കുന്ന സ്ഥിതിയാകും
സംഘടിത തൊഴിലാളികൾ അല്ലാത്തതിനാൽ ക്ഷേമനിധി ആനുകൂല്യവുമില്ല
സർക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസനടപടികൾ വേണമെന്ന് ആവശ്യം
ജീവനക്കാരും പട്ടിണിയിൽ
ഒരു കാറ്ററിംഗുകാരന് 10 മുതൽ 20 വരെ സ്ഥിരം ജീവനക്കാർ ഉണ്ടാവും. ബുക്കിംഗ് നഷ്ടമായാലും ജീവനക്കാർക്ക് ശമ്പളം നൽകണം. അനുബന്ധ ജോലികൾക്കായി ഇത്രയുംപേർ വേറെ കാണും. ബിരിയാണി വിളമ്പുന്നതിന് കോളേജ് വിദ്യാർത്ഥികളുടെ ടീം തന്നെയുണ്ട്. ഈ പണം കൊണ്ടാണ് പല കുട്ടികളും വിദ്യാഭ്യാസാവശ്യങ്ങൾ നടത്തുന്നത്. അവർക്കും വരുമാനമില്ലാതായി. വാഹനങ്ങൾ,ഡ്രൈവർ, അനുബന്ധതൊഴിൽ ചെയ്യുന്നവരടക്കം ജില്ലയിൽ മാത്രം മുപ്പതിനായിരത്തിന് മുകളിൽ തൊഴിലാളികൾ കാറ്ററിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിലെ കാറ്ററിംഗ് യൂണിറ്റുകൾ - 300ൽ അധികം
പന്തലുകളിൽ വെള്ള വിരിക്കാനുള്ള തുണികളും ഷാമിയാനയും പിഞ്ചിത്തുടങ്ങി. ഗ്യാസ് അടുപ്പുകളും മറ്റ് അടുക്കള ഉപകരണങ്ങളും ഫ്രിഡ്ജും ഉപയോഗിക്കാതെയും വാഹനങ്ങൾ ഓടാതെയും നശിക്കുകയാണ്.
ബൈജു, കല്യാണി കാറ്ററിംഗ് സർവീസ് ഉടമ
വെങ്ങാനൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |