വിതുര: കാട് വിട്ട് കാട്ടുപന്നികൾ നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ മലയോരമേഖലയിൽ കൃഷി അന്യമാകാനും തുടങ്ങി. മിക്ക മേഖലകളിലും സന്ധ്യമയങ്ങിയാൽ പന്നികളുടെ വിളയാട്ടമാണ്. നാട്ടിലെ കൃഷിയിടങ്ങളിൽ വിഹരിക്കുന്ന കാട്ടുപന്നികൾ കൃഷികളെല്ലാം നശിപ്പിക്കും. ഒപ്പം കാട്ടുപോത്തുകളും നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ ജനജീവിതം പൊറുതുമുട്ടി. പാട്ടത്തിനെടുത്ത ഭൂമിയിൽ ബാങ്കിൽ നിന്ന് വായ്പയെടുത്തും പലിശയ്ക്കെടുത്തും ചെയ്യുന്ന വാഴ, മരച്ചീനി, പച്ചക്കറി കൃഷികളെല്ലാം കാട്ടുപന്നികൾ പിഴുതെറിയുകയാണ്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയിരുന്ന കൃഷികളും കാട്ടുപന്നികൾ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തരത്തിൽ ഉണ്ടകുന്നതെന്ന് നാട്ടുകാർ പറയുന്നു. ബാങ്കിൽ നിന്നും വായ്പ എടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ആദിവാസി മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. വനപാലകർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. അടുത്തിടെ കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവച്ച് കൊല്ലാനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ ചില പഞ്ചായത്തുകളിൽ കുറച്ച് പന്നികളെ വെടിവച്ചുകൊന്നെങ്കിലും പിന്നീട് പദ്ധതി കടലാസിലായി.
മരണം രണ്ട്
കാട്ടുപന്നിയുടെ ആക്രമണത്തിൽ അടുത്തിടെ തൊളിക്കോട് പഞ്ചായത്തിൽ മാത്രം രണ്ട് പേർ മരിച്ചു. ചായം സ്വദേശിയായ കർഷകനും പുളിച്ചാമല സ്വദേശിയായ റബർടാപ്പിംഗ് തൊഴിലാളിയുമാണ് മരണപ്പെട്ടത്. വനത്തിനോട് ചേർന്നുള്ള റബർതോട്ടങ്ങളിലും തരിശായി കാടുമൂടി കിടക്കുന്ന പുരയിടങ്ങളിലുമാണ് കാട്ടുപന്നികൾ താവളമുറപ്പിച്ചിരിക്കുന്നത്. ഇവിടെ കിടന്ന് പെറ്റ്പെരുകും. നിവിൽ പകൽ സമയത്തുപോലും പന്നികൾ നാശവും ഭീതിയും പരത്തി വിഹരിക്കുന്നു. അടുത്തിടെ പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയ ആറ് പേരെ പന്നികൾ ആക്രമിച്ചു. ബൈക്കിൽ സഞ്ചരിച്ച രണ്ട് വീട്ടമ്മമാർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വിതുര പഞ്ചായത്തിലെ ചേന്നൻപാറയിൽ രാവിലെ പത്ത് മണിയോടെ കടയിൽ കയറി ഉടമയെ പന്നി കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു.
ആകർഷിച്ച് മാലിന്യക്കുന്നുകൾ
പൗൾട്രിഫാമുകളിൽനിന്നും മറ്റുമുള്ള ഇറച്ചി വേസ്റ്റ് ചാക്കിലും പ്ലാസ്റ്റിക് കിറ്റുകളിലും നിറച്ച് രാത്രികാലങ്ങളിൽ പൊൻമുടി-തികുവനന്തപുരം സംസ്ഥാനപാതയിൽ റോഡരികിൽ നിക്ഷേപിക്കുക പതിവാണ്. മാലിന്യം തിന്നാൻ തെരുവ് നായകൾക്ക് പുറമേ പന്നികളും കൂട്ടമായെത്തുകയും ചെയ്യുന്നുണ്ട്. മാലിന്യം തിന്നാൻ എത്തുന്ന പന്നികൾ പിന്നീട് ഈ പ്രദേശത്ത് തന്നെ തമ്പടിക്കുകയാണ് പതിവ്. രാത്രിയിൽ സഞ്ചരിച്ച അനവധി പേരെ പന്നികൾ ആക്രമിച്ചിരുന്നു.
കാട്ടുപന്നിശല്യം ഇവിടെ............തൊളിക്കോട് - നന്ദിയോട്, വിതുര, പെരിങ്ങമ്മല, ആര്യനാട് പഞ്ചായത്തുകളിൽ
പ്രതികരണം
ഗ്രാമീണമേഖലയിൽ വർദ്ധിച്ചു വരുന്ന കാട്ടുപന്നി ശല്യത്തിന് തടയിടാൻ വനംവകുപ്പ് സത്വര നടപടികൾ സ്വീകരിക്കണം. കാട്ടിൽ നിന്നുള്ള മൃഗങ്ങളുടെ ശല്യം തടയുന്നതിനും ഇവയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും, കൃഷി നാശം ഉണ്ടായവർക്കും സഹായം നൽകുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണം
എം.എസ്.റഷീദ്
സി.പി.ഐ അരുവിക്കരനിയോജകമണ്ഡലം സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |