ലോക്ക്ഡൗണിന്റെ മറവിലും പെൺവാണിഭം സജീവം
തിരുവനന്തപുരം: ഉത്തരേന്ത്യൻ മാഫിയ ഉൾപ്പെടുന്ന പെൺവാണിഭ സംഘം നഗരത്തിൽ സജീവമാകുന്നു. പെൺവാണിഭ സംഘത്തെ നഗരത്തിൽ നിന്ന് പൂർണമായി തൂത്തെറിഞ്ഞെന്ന് കരുതിയെങ്കിലും ലോക്ക്ഡൗണിന്റെ മറവിൽ വീണ്ടും സജീവമായി.
തമ്പാനൂർ, കിഴക്കേകോട്ട, പാളയം, മെഡിക്കൽ കോളേജ് എന്നീ ഇടങ്ങളിലാണ് സംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്. നിലവിൽ ഇപ്പോൾ അസാമിൽ നിന്നാണ് കൂടുതൽ സംഘങ്ങളുള്ളത്. കഴിഞ്ഞ ദിവസം ഇതിലെ പ്രധാന കണ്ണികളുൾപ്പെടെ പൊലീസ് പിടിയിലായെങ്കിലും ഇതുമായി ബന്ധപ്പെട്ടർ ഇനിയും പിടിയിലാവാനുണ്ടെന്നാണ് നിഗമനം. അസാം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസാമിൽ നിന്ന് പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു സംഘം. അസാം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരവെയാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രതികളുള്ളതായി കണ്ടെത്തി കേരള പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കുടുംബമായെത്തി മറ്റ് ബിസിനസുകൾ ചെയ്യുന്നതിന്റെ മറവിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.
പെൺകുട്ടികളെ എത്തിക്കുന്നത് ട്രെയിൻ മാർഗമാണ്. തുടർന്ന് ഇവിടത്തെ വിവിധ ലോഡ്ജുകളിൽ മുറിയെടുക്കും. നഗരത്തിൽ ബിസിനസ് ചെയ്യാൻ വന്നതാണെന്നാണ് പറയുന്നത്. ദമ്പതികളെന്ന വ്യാജേനയാണ് മുറിയെടുക്കുന്നത്. പല ദിവസങ്ങളായി ഓരോരുത്തർ ലോഡ്ജുകളിൽ മുറിയെടുക്കുമ്പോൾ സംശയവും തോന്നാറില്ല. ഫോൺ വഴിയാണ് ഇടപാടുകൾ. ഇവിടെയുള്ള അന്യസംസ്ഥാനത്തു നിന്നുള്ള കച്ചവടക്കാരാണ് ഇടനിലക്കാർ. മുന്തിയ ഹോട്ടലുകളിൽ ആളെ എത്തിച്ച് നൽകുകയാണ് പതിവ്. പൊലീസിനുപോലും സംശയം തോന്നാറില്ല. മെഡിക്കൽകോളേജ് ഭാഗത്തും ഇവർ മുറിയെടുത്ത് താമസിക്കാറുണ്ട്. അവിടെ ചികിത്സയ്ക്ക് വന്നതെന്ന വ്യാജേനയാണ് മുറിയെടുക്കുന്നത്. ഇവരുടെ പക്കലുള്ള രേഖകൾ പോലും കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്.
മലയാളി സംഘവും സജീവമാകുന്നുണ്ട്
നഗരത്തിലെ പെൺവാണിഭ സംഘത്തിൽ നല്ലൊരു ശതമാനവും ഉത്തരേന്ത്യൻ സംഘമാണെങ്കിലും മലയാളി സംഘങ്ങളും സജീവമാണ്. കരമന, തമ്പാനൂർ കേന്ദ്രീകരിച്ചാണ് മലയാളി സംഘങ്ങളും പ്രവർത്തിക്കുന്നത്. പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള വഴക്കിനെത്തുടർന്ന് കുറച്ചു മാസങ്ങൾക്ക് മുമ്പ് കരമനയിൽ ഒരു യുവാവിനെ കൊലപ്പെടുത്തിയിരുന്നു. അന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഈ സംഘങ്ങളെക്കുറിച്ചുള്ള അറിവൊന്നും ലഭിച്ചില്ല.
പ്രതികളും അലഞ്ഞുതിരിയുന്നു
നഗരത്തിന്റെ പല ഭാഗങ്ങളിലായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരിൽ ഉത്തരേന്ത്യയിൽ നിന്ന് പല കേസുകളിൽപെട്ട് ഒളിവിൽ വന്നവരുമുണ്ട്. അലഞ്ഞുതിരഞ്ഞ് നടക്കുന്നവരെ ഒരു കേന്ദ്രത്തിലേക്ക് മാറ്രാൻ നഗരപരിധിയിലെ പല സ്റ്റേഷനുകളിൽ നിന്ന് നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. അതിന് ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല.
സ്പെഷ്യൽ ടീം അന്വേഷണത്തിന്
പെൺവാണിഭ സംഘങ്ങൾ നഗരത്തിൽ കൂടിവരുന്ന സാഹചര്യത്തിൽ ഇവരെ പിടികൂടാൻ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവർ രഹസ്യമായാണ് ഇതിനെപ്പറ്റി അന്വേഷിക്കുക. വിവരങ്ങൾ ലഭിക്കുന്ന അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാനും അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |