തിരുവനന്തപുരം: വാരാന്ത്യ ലോക്ക് ഡൗണിന്റെ ആദ്യ ദിനമായ ഇന്നലെ ജില്ല നിശ്ചലമായിരുന്നു. ഇന്നലെ രാവിലെ പൊലീസ് പരിശോധനയ്ക്ക് അല്പം അയവ് നൽകിയിരുന്നെങ്കിലും പിന്നീട് പരിശോധന കടുപ്പിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം രാവിലെ 8 മുതൽ പരിശോധന ആരംഭിച്ചു. ഉച്ച കഴിഞ്ഞ് താക്കീത് നൽകാതെ എല്ലാവർക്കും പിഴ നൽകുന്ന രീതിയായിരുന്നു പൊലീസ് സ്വീകരിച്ചത്. ഗ്രാമപരിധികളിലും നഗര പരിധികളിലും ജില്ലാ അതിർത്തികളിലും കർശന പൊലീസ് പരിശോധനയുണ്ടായിരുന്നു.
മെഡിക്കൽ സ്റ്റോറുകളും, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളൂ. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിച്ചില്ല. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതൽ പട്രോളിംഗ് സംഘങ്ങളെ എല്ലാ സ്റ്റേഷൻ പരിധികളിലും നിയോഗിച്ചിരുന്നു. നഗരാതിർത്തി പ്രദേശങ്ങൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കർശന പരിശോധന നടത്തി. കൂടാതെ നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളിലും പരിശോധനയുണ്ടായിരുന്നു. കൂടാതെ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയുമുണ്ടായിരുന്നു.
ഇന്നലത്തെ കേസുകൾ
ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 5121 കേസുകൾ രജിസ്റ്റർ ചെയ്തു. 307 വാഹനങ്ങളും പിടച്ചെടുത്തു. 813 പേരെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |