ട്രോളിംഗ് നിരോധനം തീരാൻ കാത്ത് മത്സ്യത്തൊഴിലാളികൾ
ആലപ്പുഴ: ട്രോളിംഗ് നിരോധനം 31ന് അർദ്ധരാത്രിയിൽ അവസാനിക്കുന്നതും കാത്തിരിക്കുകയാണ് കടലിന്റെ മക്കൾ. കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ ജീവിതം ട്രോളിംഗ് നിരോധനത്തോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. മീൻ ലഭ്യതയിലെ കുറവു കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികളും കടലിൽ പോക്ക് ഏറെക്കുറെ അവസാനിപ്പിച്ചതോടെ തീരത്ത് വറുതിയുടെ നാളുകളാണിപ്പോൾ.
ട്രോളിംഗ് നിരോധനം കഴിയുമ്പോഴുള്ള ചാകരയിലാണ് പ്രതീക്ഷ. മുൻ കാലങ്ങളിൽ മേടത്തിലാണ് ചാകര പ്രത്യക്ഷപ്പെട്ടിരുന്നത്. അയല, മത്തി, വേളൂരി, ചെമ്മീൻ, കണവ തുടങ്ങിയവ സുലഭമായി ലഭിക്കുമായിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ചാകര പലപ്പോഴും മേടത്തിൽ പ്രത്യക്ഷപ്പെടാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. ജില്ലയിൽ 1500ൽ അധികം മത്സ്യബന്ധന വള്ളങ്ങളുണ്ട്. ഡിങ്കി, താങ്ങുവല, പൊന്ത് വള്ളങ്ങളാണ് കൂടുതലും. 3 മുതൽ 45 തൊഴിലാളികൾ വരെ കയറുന്നവയാണ് വള്ളങ്ങൾ. പൊന്ത് വള്ളങ്ങളിൽ പിടിക്കുന്ന മത്സ്യങ്ങൾ തൊഴിലാളികൾ തന്നെ ദേശീയപാതയോരത്ത് എത്തിച്ച് വില്പന നടത്തും. വരും ദിവസങ്ങളിൽ കടൽ ഇളകി ചാകര ഉറയ്ക്കുമെന്നും മത്തിയും അയലയും ചെമ്മീനുമടക്കമുള്ള ചാകര പ്രത്യക്ഷപ്പെടുമെന്നും മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിക്കുന്നു. നിരോധനത്തെ തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ കൂടുതലായും കായംകുളം തുറമുഖത്തും കായംകുളം കായലിലുമാണ് നങ്കൂരമിട്ടിരിക്കുന്നത്. മത്സ്യത്തിന്റെ ലഭ്യത 60 ശതമാനം വരെ കുറഞ്ഞതോടെ തമിഴ്‌നാട്, ഗോവ, കർണാടക,ആന്ധ്രപ്രദേശ് എന്നിവടങ്ങളിൽ നിന്ന് പഴക്കമുള്ളതും രാസപദാർത്ഥങ്ങൾ ചേർത്തതുമായ മത്സ്യമാണ് സംസ്ഥാനത്ത് എത്തുന്നത്.
ഇറങ്ങാൻ മടിക്കും
ട്രോളിംഗ് നിരോധനം നീങ്ങിയാലും ബോട്ടുകൾ കടലിൽ പോകാൻ മടിക്കും. ഡീസൽ വില വർദ്ധനയാണ് ഇരുട്ടടി. ഇന്ധന വിലവർദ്ധന മൂലം ചെലവ് കാശിനുള്ള മീൻ പോലും ലഭിക്കുമോ എന്നതാണ് ആശങ്ക. സാധാരണ വള്ളത്തിന് 5000 രൂപയുടെ ഡീസൽ ചെലവുണ്ട്. മത്സ്യം ലഭിച്ചാലും ഇല്ലെങ്കിലും തൊഴിലാളികൾക്ക് വള്ളങ്ങളിൽ കുറഞ്ഞത് 300 രൂപയും ബോട്ടുതൊഴിലാളികൾക്ക് 500 രൂപയും ബാറ്റയായി നൽകണം.
........................................
300 ലിറ്റർ: ഒരു ബോട്ടിന് ദിവസം വേണ്ടിവരുന്ന ഡീസൽ
.......................................
# ജില്ലയിലെ പ്രതിസന്ധികൾ
വലിയ വള്ളങ്ങളും ബോട്ടുകളും നങ്കൂരമിടാൻ കഴിയുന്ന തുറമുഖങ്ങളില്ല
തോട്ടപ്പള്ളി തുറമുഖത്ത് വള്ളങ്ങൾ കയറാനാവാത്ത അവസ്ഥ
അർത്തുങ്കൽ ഹാർബറിന്റെ നിർമ്മാണം ഇഴയുന്നു
കായംകുളം തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിടാനാവാത്ത അവസ്ഥ
........................
ഡീസൽ വിലയിൽ ഒന്നരമാസത്തിനിടെ ലിറ്ററിന് 20 രൂപ വർദ്ധിച്ചു. നാലു ദിവസത്തേക്ക് 2500 ലിറ്റർ ഡീസൽ ചെലവഴിക്കുന്ന ഒരു ബോട്ട് ഉടമയ്ക്ക് 50,000 രൂപയുടെ അധികമാണ് ചെലവ്. ഇന്ധനവില വർദ്ധനവിന് ആനുപാതികമായി സബ്സിഡി നൽകിയില്ലെങ്കിൽ ബോട്ടുകൾക്ക് പഴയ രീതിയിൽ കടലിൽ പോകാനാവില്ല
ശ്രീകുമാർ, ബോട്ട് ഉടമ, തോട്ടപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |