നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധി കാരണം സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് ഇനി വീട്ടിലിരുന്ന് പുസ്തകങ്ങൾ വായിക്കാം. സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന വീടൊരു വിദ്യാലയം പദ്ധതിയുടെ ഭാഗമായാണ് വായനാ പരിപോഷണത്തിന് ഊന്നൽ നൽകി അക്കാഡമിക് പ്രവർത്തനങ്ങളിലേർപ്പെടുന്നതിനായി വീടൊരു വിദ്യാലയം പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച രക്ഷാകർതൃ യോഗത്തിൽ മക്കൾക്ക് വായിക്കാൻ വേണ്ടത്ര പുസ്തകങ്ങളില്ലെന്ന മാതാപിതാക്കളുടെ പരിഭവത്തിൽ 5000ത്തിലേറെ രൂപയുടെ പുസ്തകങ്ങളുമായി അദ്ധ്യാപകർ കുട്ടികളുടെ വീടുകളിലെത്തി ഹോം ലൈബ്രറി സ്ഥാപിച്ചു. തിരുപുറം എട്ടുകുറ്റി പുത്തൻവീട്ടിൽ രതീഷിന്റെയും ബിനുമോളുടെയും മക്കളായ നെല്ലിക്കാക്കുഴി സർക്കാർ യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സൂരജിനും സഹോദരി ദീപ്തിയ്ക്കും ഇതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ കാഞ്ഞിരംതട്ടു വീട്ടിൽ നാഗരാജന്റെയും സ്മിതയുടെയും മകളായ നിഥിനയ്ക്കും വേണ്ടിയാണ് വീട്ടിൽ അദ്ധ്യാപകർ ലൈബ്രറിയൊരുക്കി നൽകിയത്. പ്രഥമാദ്ധ്യാപിക വി. ശ്രീലത, ബി.ആർ.സി പരിശീലകരായ ആർ. വിദ്യാവിനോദ്, ആർ.എസ്. ബൈജുകുമാർ, എ.എസ്. മൻസൂർ, അദ്ധ്യാപകരായ ജി.ജി. ബിന്ദു, എം.എസ്. ജിഷ, ടി.എസ്. സജി, അരുൺ സി. വിജയൻ എന്നിവർ വീട്ടിലെത്തി കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |