തിരുവനന്തപുരം: അനാഥതത്വം പേറി വിദ്യാഭ്യാസത്തിൽ നിന്ന് അകലുന്ന കുരുന്നുകളെ സനാഥരാക്കി ചേർത്തു പിടിക്കാൻ ഈഥർ ഇന്ത്യയും ഒപ്പം കുറച്ച് വിദ്യാർത്ഥികളും. മലയോര ആദിവാസി ഊരുകളിൽ അക്ഷര വെളിച്ചം പകർന്ന തേനറിവെന്ന പദ്ധതിയുടെ അണിയറക്കാരാണ് 'എജ്യുസാത്തി' പദ്ധതിയിലൂടെ തലസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിലെ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകരുന്നത്. തിരുവനന്തപുരം കാർമ്മൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും എൻ.എസ്.എസ് വാളന്റിയർമാരുമായ കുട്ടികളുടെ സഹകരണത്തോടെയാണ് ക്ലാസുകൾ നൽകുന്നത്.
പ്ലസ്ടുക്കാർ രാവിലെ വിദ്യാർത്ഥികളും വൈകിട്ട് അദ്ധ്യാപകരുമാകുന്നതാണ് രീതി.അവരുടെ സ്കൂളിലെ ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞ ശേഷമാണ് കുട്ടികൾ അദ്ധ്യാപനത്തിലേക്ക് കടക്കുന്നത്.ആഴ്ചയിൽ അഞ്ചു ദിവസം ഒരുമണിക്കൂർ വീതമാണ് ഓൺലൈൻ ക്ലാസുകൾ.നേരത്തെ ചിത്രീകരിച്ച ക്ലാസുകളുടെ ലിങ്കുകളും കുട്ടികൾക്ക് കൈമാറും.പ്ലസ് ടു വിദ്യാർത്ഥികളെ ഒാറിയന്റേഷൻ ക്ലാസുകൾക്ക് ശേഷമാണ് പഠിപ്പിക്കലിന് നിയോഗിക്കുന്നത്.ഇവർക്കൊപ്പം ലൈവ് ക്ലാസുകൾ അടക്കം നയിക്കാൻ കോളേജ് വിദ്യാർത്ഥികളും നിരവധി അദ്ധ്യാപകരുമുണ്ട്. രണ്ടുവർഷം മുൻപുള്ള ലോക്ക് ഡൗണിൽ ഇൗഥറിന്റെ സാരഥിയായ ബിജു സൈമണിനുണ്ടായ ചിന്തയിൽ നിന്നാണ് എജ്യുസാത്തി രൂപം കൊള്ളുന്നത്. ബിജുവിനൊപ്പം വിവിധയിടങ്ങളിൽ ജോലിയെടുക്കുന്ന സാം ജോർജ്,യാസ്‌മിൻ അസീസ്,ഷാനു,രാജേശ്വരി എന്നിവരടങ്ങുന്ന സംഘവും പദ്ധതിയ്‌ക്ക് ചുക്കാൻ പിടിക്കുന്നു.
തണലിൽ നിരവധി പേർ
എജ്യുസാത്തി പദ്ധതിയിലൂടെ ക്ലാസുകൾ അറ്റൻഡ് ചെയ്‌ത 26 പേരാണ് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയത്.ഒരാൾക്ക് ഫുൾ എ.പ്ലസും അഞ്ചുപേർ 9 എ.പ്ലസും നേടി.കഴിഞ്ഞ വർഷം പത്താംക്ലാസുകാർക്ക് മാത്രമായിരുന്നു ക്ലാസുകൾ നൽകിയതെങ്കിൽ ഇത്തവണ 8,9 ക്ലാസുകളിൽ പഠിക്കുന്നവരെയും ഉൾപ്പെടുത്തി. സർക്കാരിന്റെയും അല്ലാത്തതുമായ തലസ്ഥാത്തെ 10 അനാഥാലയങ്ങളിലെ 258 കുട്ടികൾക്കാണ് ഇന്ന് ഇൗഥർ വിദ്യാഭ്യാസ തണലൊരുക്കുന്നത്.കുരുന്നുകളുടെ കലാപരമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഓൺലൈൻ യുവജനോത്സവങ്ങളും സംഘടിപ്പിക്കാറുണ്ട്..
സാരഥി ബിജുസൈമൺ
രണ്ടുവർഷം മുൻപുള്ള ലോക്ക് ഡൗണിൽ ചിന്തയിൽ നിന്നാണ് എജ്യുസാത്തി രൂപം കൊള്ളുന്നത്.അവഗണനകളിൽ നിന്ന് ആരോരുമില്ലാത്ത കുറച്ച് പേരെയെങ്കിലും കൈ പിടിച്ചുയർത്താം.കുട്ടികളുടെ കഴിവുകൾ മനസിലാക്കി പങ്കാളിത്ത പ്രവർത്തന രീതിയിൽ ജീവിത നൈപുണ്യ വിദ്യാഭ്യാസവും നേതൃത്വ പരിശീലനവും നൽകി വികസനം സാദ്ധ്യമാക്കുകയാണ് പ്രധാന ലക്ഷ്യം.
ചെറിയ ക്ലാസിലെ കുട്ടൂകാർക്ക് നമുക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.അത് തന്റെ വ്യക്തിത്വ വികസനത്തിനും സഭാ കമ്പം മാറുന്നതിനും ഉപകരിച്ചു.ഒരുപാട് വിദ്യാർത്ഥികളെ മുന്നോട്ട്കൊണ്ടുവരാൻ കഴിഞ്ഞു.
അനുജാ നായർ
പ്ലസ് ടു വിദ്യാർത്ഥിയും കോർഡിനേറ്ററും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |