നെയ്യാറ്റിൻകര: അഗതികൾക്കും വൃദ്ധർക്കും ആശ്രയമേകാനായി പണികഴിപ്പിച്ച വൃദ്ധസദനം ആരും തിരിഞ്ഞുനോക്കാതെ നശിക്കുന്നു. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അരംഗമുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടമാണ് ആർക്കും ഉപയോഗപ്പെടാതെ അനാഥമായി കിടക്കുന്നത്. വ്യദ്ധ സദനവും പരിസരവും ഇപ്പോൾ കാടും പടർപ്പും കയറി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്. അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ ആദ്യ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് നിരാംലബരും ഒറ്റപ്പെട്ടവരുമായവരെ പുനരധിവസിപ്പിക്കുന്നതിനായി അരംഗമുഗൾ കോട്ടുത്തലകുഴിയിൽ ഒന്നര ലക്ഷം രൂപയ്ക്ക് 25 സെന്റോളം ഭൂമി വാങ്ങിയത്. പിന്നീട് പുനരധിവാസ പദ്ധതി മാറ്റി 2001ൽ വൃദ്ധസദനം നിർമ്മിക്കാൻ ഭരണസിതി തീരുമാനിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെയും കൂടി സഹായത്താൽ 6 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് 2010ൽ കെട്ടിടം പണി പൂർത്തിയാക്കിയത്. തുടർന്ന് അന്നത്തെ മന്ത്രി സുരേന്ദ്രൻ പിളള ഉദ്ഘാടനവും നടത്തി. 20ഓളം പേർക്ക് താമസിക്കാനുളള സൗകര്യമാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുളളത്. ഉദ്ഘാടന സമയത്ത് കെട്ടിടത്തിലേയ്ക്കാവശ്യമായ കുറച്ച് ഫർണിച്ചറുകളും കിടക്കകളും അഗതികൾക്ക് തൊഴിൽ പരിശീലനത്തിനായി പരിശീലനമുറിയും പഞ്ചായത്ത് സജ്ജമാക്കിയിരുന്നു.
നാൾവഴികൾ
1. 1995 ൽ അരംഗമുഗൾ കോട്ടുത്തലകുഴിയിൽ ഒന്നര ലക്ഷം രൂപയ്ക്ക് 25 സെന്റോളം ഭൂമി വാങ്ങി
2. 2001ൽ പുനരധിവാസ പദ്ധതി മാറ്റി വൃദ്ധസദനം നിർമ്മിക്കാൻ തീരുമാനിച്ചു
3. 2010ൽ . ബ്ലോക്ക് പഞ്ചായത്തിന്റെയും കൂടി സഹായത്താൽ 6 ലക്ഷത്തോളം രൂപ ചെലവാക്കി കെട്ടിടം പണി പൂർത്തിയാക്കി ഉദ്ഘാടനവും ചെയ്തു
12 വർഷം കഴിഞ്ഞിട്ടും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താത്തതും ജീവനക്കാരെ നിയമിക്കാത്തതുമാണ് വൃദ്ധസദനത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നതെന്നാണ് ആക്ഷേപം. കെട്ടിടത്തിലേക്ക് കടന്നു ചെല്ലാൻ വാഹനം സൗകര്യമില്ലാത്തതും മറ്റൊരു വെല്ലുവിളിയാണ്.
ചർച്ചയിലൊതുങ്ങി പദ്ധതി
വൃദ്ധസദനം പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെട്ടിടത്തെ പകൽവീടാക്കി ഒരുക്കുന്നതിനോ ബഡ് സ്കൂൾ ആരംഭിക്കുന്നതിനോ തയാറാവണമെന്ന നാട്ടുകാരുടെ ആവശ്യത്തെ മുൻനിറുത്തി മുൻ ഭരണസമിതികൾ പദ്ധതി തയാറാക്കിയെങ്കിലും അതെല്ലാം ചർച്ചകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഉപയോഗയോഗ്യമാക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധവുമുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ കെട്ടിടവും സ്ഥലവും ഉപയോഗയോഗ്യമാക്കാൻ പഞ്ചായത്ത് ഭരണസമിതിയും വിമുഖതകാണിക്കുന്നതായി നാട്ടുകാർ പറയുന്നു. അനാഥരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം അനാഥമായി കാടുകയറി നശിക്കുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |