വർക്കല: ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ അധീനതയിലുള്ള വർക്കല ഗവ. ഗസ്റ്റ്ഹൗസിനോട് അനുബന്ധിച്ചുള്ള ടൂറിസ്റ്റ് അമിനിറ്റി സെന്ററും തിരുവിതാംകൂർ രാജകുടുംബം ഉപയോഗിച്ചിരുന്ന വർക്കലയിലെ കൊട്ടാരക്കുളവും കാടുകയറി നശിക്കുന്നു.
വർക്കല ഗസ്റ്റ്ഹൗസിനു സമീപമാണ് രാജഭരണകാലത്ത് നിർമ്മിച്ച കുളമുള്ളത്. 150 വർഷത്തിലധികം പഴക്കമുള്ള കുളം ഇന്ന് പായൽമൂടി മാലിന്യം നിറഞ്ഞിരിക്കുകയാണ്. കൊട്ടാരവാസികളും പരിചാരകരുമുൾപ്പെടെയുള്ള സ്ത്രീകൾക്ക് കുളിക്കാനും മറ്റുമാണ് കൊട്ടാരക്കുളം ഉപയോഗിച്ചിരുന്നത്. പദ്മനാഭപുരം കൊട്ടാരക്കുളത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിർമാണം. നാലുവശവും കെട്ടുകളും അടച്ചുറപ്പുമുള്ള കുളത്തിന് സമീപം മുറികളും വിശ്രമമന്ദിരത്തിൽ നിന്ന് കുളത്തിലേക്കു പോകാൻ കൽപ്പടവുകളുമുണ്ടായിരുന്നു. കാലക്രമേണ ഇവ നശിച്ചു.
പാപനാശം കുന്നിലെ നീരുറവകളിലെ വെള്ളമാണ് കുളത്തിലെത്തിയിരുന്നത്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർത്ഥക്കുളത്തിലെപ്പോലെ വെള്ളം നിറയുന്നതിനനുസരിച്ച് ഒഴുകി വയലിലേക്കു പോകാനുള്ള സംവിധാനമുണ്ടായിരുന്നു.
ടൂറിസം വകുപ്പിന്റെ ഭൂമിയിൽ ഗവ. ഗസ്റ്റ് ഹൗസിന് സമീപത്തെ 2003ൽ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്ത ടൂറിസ്റ്റ് അമിനിറ്റി സെന്റർ കെട്ടിടവും പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. സെന്റർ കെട്ടിടവും പരിസരവും കാടുകയറിയ നിലയിലാണ്. കെട്ടിടത്തിനുള്ളിൽ 3 റസ്റ്റ് റൂമുകളും 12 ടോയ്‌ലെറ്റുകളും അകത്തളം ഉൾപ്പെടെ മിനി കോൺഫറൻസ് ഹാളും ഉൾപ്പെട്ടതാണ് അമിനിറ്റി സെന്റർ. പ്രാരംഭ ഘട്ടത്തിൽ മൂന്ന് താൽക്കാലിക ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തനം മുന്നോട്ടുപോയെങ്കിലും പിന്നീട് ഇത് അടച്ചുപൂട്ടി. ഇതിനിടെ കുറച്ചുകാലം വിവിഡ് കോർപ്പറേഷന്റെ ഓഫീസിന് വേണ്ടി നൽകിയിരുന്നു. വിവിഡ് മറ്റൊരു കെട്ടിടത്തിലേക്ക് മാറിപ്പോയതോടെ അമിനിറ്റി സെന്റർ പൂർണമായും അടച്ചു. സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും കടുത്ത അനാസ്ഥയാണ് ചരിത്രപ്രാധാന്യമുള്ള കൊട്ടാരക്കുളവും ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച അമിനിറ്റി സെന്ററും നശിക്കാൻ കാരണം.
രാജകുളത്തിന്റെ ഇന്നത്തെ അവസ്ഥ
കുളത്തിനുള്ളിൽ മരങ്ങൾ വളർന്നു. ഇവയിൽ പലതും ഒടിഞ്ഞുവീണ് നാലുവശവും കാടുമൂടിക്കിടക്കുകയാണ്. പാർശ്വഭിത്തികളും പടിക്കെട്ടുകളും പലഭാഗത്തും ഇടിഞ്ഞ് കുളത്തിലേക്കു വീണിട്ടുണ്ട്. കുളത്തിന് മദ്ധ്യഭാഗത്ത് മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. ഒരു കിണറുമുണ്ട്. പരിസരവും കുളത്തിനകവും കാടുമൂടിയതിനാൽ മാലിന്യവും നിറഞ്ഞു.
കുളത്തിന്റെ പഴക്കം - 150 വർഷത്തിലേറെ
ടൂറിസ്റ്റ് അമിനിറ്റി സെന്റർ ലക്ഷ്യമിട്ടത്
വിനോദസഞ്ചാരികളായി എത്തുന്നവർക്ക് ഗൈഡ് ലൈൻ നൽകുക. വിനോദസഞ്ചാരികളുടെ സാധനസാമഗ്രികൾ സൂക്ഷിക്കുന്നതിനും വിശ്രമിക്കുന്നതിനും കുളിക്കുന്നതിനും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഈ സെന്റർ വഴി നടപ്പാക്കാൻ ഉദ്ദേശിച്ചത്.
കെട്ടിടം ഉദ്ഘാടനം ചെയ്തത് - 2003ൽ
തിരുവിതാംകൂർ രാജകുടുംബം ഉപയോഗിച്ചിരുന്ന വർക്കലയിലെ കൊട്ടാരക്കുളം
സംരക്ഷിക്കുന്നതിന് അടിയന്തര നടപടി വേണം.
സി. കൃഷ്ണകുമാർ, മുൻ കൗൺസിലർ വർക്കല നഗരസഭ
ജീർണാവസ്ഥയിൽ തുടരുന്ന വർക്കലയിലെ കൊട്ടാരക്കുളം പുനരുദ്ധരിക്കാനുള്ള നടപടികളുണ്ടാകും. ടൂറിസ്റ്റ് അമിനിറ്റി സെന്റർ പ്രവർത്തന സജ്ജമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കും.
അഡ്വ. വി. ജോയി, എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |