കോവളം: അശോകാ ബീച്ചിന് സമീപത്തെ റോഡരികിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സുരഭി കരകൗശല വിപണനകേന്ദ്രം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. വ്യവസായവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കരകൗശല അപ്പെക്‌സ് സഹകരണസംഘത്തിന്റെ കോവളത്തെ വിപണനകേന്ദ്രമായിരുന്നു സുരഭി. കച്ചവടം കുറഞ്ഞതിന് പിന്നാലെയാണ് കെട്ടിടം ആരും തിരിഞ്ഞുനോക്കാതായത്. കരകൗശലവസ്തുക്കളും പ്രദർശനത്തിനുശേഷം കൊണ്ടുവന്നു തള്ളിയ സാധനങ്ങളും സർക്കാർ ഫയലുകളും രേഖകളും ആക്രിപോലെ കൂട്ടിയിട്ടിരിക്കുകയാണ്. വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ തകരാറിലായ കെട്ടിടത്തിൽ പലയിടത്തും കേടുപാടുണ്ടായി.
കച്ചവടം കുറഞ്ഞതോടെ അധികൃതർക്കും സ്ഥാപനത്തോട് താൽപര്യമില്ലാതായതോടെ ജീവനക്കാരുടെ എണ്ണം കുറഞ്ഞ് ഒന്നിലെത്തി, പിന്നീട് അതും ഇല്ലാതായി.
സുരഭി വീണ്ടും സജീവമാക്കണമെന്ന് പലതവണ ജീവനക്കാർ സർക്കാർ തലത്തിലും സംഘടനാ തലത്തിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ടൂറിസം സീസണിൽ സർക്കാരിന് ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന പദ്ധതിയാണ് അധികൃതരുടെ കെടുകാര്യസ്ഥത കാരണം നശിക്കുന്നത്. ഒരുപാട് ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ നൽകാനും വരുമാനം കണ്ടെത്താനും കഴിയുന്ന ഈ ഷോറൂം വ്യവസായ വകുപ്പും ടൂറിസം വകുപ്പും സമഗ്രമായി ഏറ്റെടുത്ത് നല്ല രീതിയിൽ നടത്തണമെന്നാണ് ആവശ്യം.
11 സെന്റ് സ്ഥലത്ത് മൂന്നുനിലക്കെട്ടിടം
ആർട്ട് മ്യൂസിയം, പരിശീലന കേന്ദ്രം, കരകൗശല
ഉത്പന്നങ്ങൾ ഉണ്ടാക്കാനും വിൽക്കാനുമുള്ള കേന്ദ്രം,
ഗോഡൗണുകൾ, ഓഫീസ്, കിടപ്പുമുറികൾ, ഹാളുകൾ
ആരംഭിച്ചത് - 1985ൽ
അടച്ചത് - 2011ൽ
അവഗണയുടെ ബാക്കിപത്രം
---------------------------------------------------
1981ൽ കോവളത്ത് സ്വകാര്യകെട്ടിടത്തിൽ തുടങ്ങിയ സൊസൈറ്റി 25 വർഷം മുമ്പ് സർക്കാർ ഭൂമിയിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സ്ഥാപനം പിന്നീട് നടത്തിപ്പിലും ഉത്പാദനത്തിലും വിപണനത്തിലും പിറകോട്ടുപോയി. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി കരകൗശലനിർമാണം നടത്തിവന്ന സൊസൈറ്റികളുടെ പ്രവർത്തനവും പിന്നാലെ നിലയ്‌ക്കുകയായിരുന്നു. ഈ സൊസൈറ്റികളിൽ നിന്ന് സാധനങ്ങൾ ഉണ്ടാക്കി കോവളത്തെ സ്ഥാപനത്തിലെത്തിച്ചായിരുന്നു വിപണനം. പനനാര്, മുള, ഈട്ടി, തേക്ക് മുതലായ തടികൾ, വൈറ്റ് വുഡ് തുടങ്ങിയവയിലാണ് പ്രധാനമായും കരകൗശലവസ്തുക്കൾ ഉണ്ടാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |