വർക്കല: രാജ്യം സ്വാതന്ത്റ്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ സ്വാതന്ത്റ്യസമരചരിത്രത്തിലെ ത്രസിക്കുന്ന ഓർമ്മയുടെ ശേഷിപ്പ് ഒരു നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് കേരള സർവകലാശാലയിലെ റിട്ട ജീവനക്കാരനും വർക്കല സ്വദേശിയുമായ ആർ. സുലോചനൻ. സ്വാതന്ത്റ്യസമര ചരിത്രത്തിൽ
റംഗൂൺ ജയിലിൽ തടവിലാക്കപ്പെട്ട ഐ.എൻ.എ ഭടന്മാരിലൊരാളാണ് സുലോചനന്റെ അച്ഛൻ എൻ. രാമകൃഷ്ണൻ.
അന്ന് തടവിലാക്കപ്പെട്ടവരുടെ മോചനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിച്ച ആൾ ഇന്ത്യ എൻക്വയറി ആൻഡ് റിലീഫ് കമ്മിറ്റി തടവിലാക്കപ്പെട്ട ഭടന്മാർക്കെല്ലാം റാങ്കും നമ്പരും റജിമെന്റും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ വിടുതൽ സർട്ടിഫിക്കറ്റ് നൽകി. എന്നാൽ ഇതിൽ നിന്നും രാമകൃഷ്ണനെന്ന് പോരാളിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ മരണ ശേഷവും മകൻ സുലോചനൻ ഇപ്പോഴും ഈ രേഖകൾ നിധിപോലെ സൂക്ഷിക്കുന്നതിനാലാണ്.
രാമകൃഷ്ണൻ ജയിൽ മോചിതനായിട്ട് 75 വർഷവും മരണമടഞ്ഞിട്ട് 42വർഷവും കഴിഞ്ഞു. എൻക്വയറി ആൻഡ് റിലീഫ് കമ്മിറ്റി അന്ന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റ് ഒരു നിധി പോലെ സുലോചനൻ സൂക്ഷിച്ച് വച്ചിരിക്കുന്നു. തടവിലാക്കപ്പെട്ട എല്ലാ ഐ.എൻ.എ ഭടന്മാർക്കും ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകിയെങ്കിലും അവരെല്ലാം തന്നെ മരണമടയുകയും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അപൂർവം ചിലരെങ്കിലും ഒരുപക്ഷേ ഇപ്പോഴും അത് സൂക്ഷിച്ചിട്ടുണ്ടാകാം. ഐ.എൻ.എ ഭടനായിരുന്ന രാമകൃഷ്ണന്റെ സർട്ടിഫിക്കറ്റ് ഡൽഹിൽ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ പേരിൽ തുടങ്ങുന്ന മ്യൂസിയത്തിന് നൽകാനാണ് സുലോചനന്റെ തീരുമാനം.
രാമകൃഷ്ണൻ ജയിൽ മോചിതനായിട്ട്............. 75 വർഷം
ചരിത്രത്തിൽ
സിംഗപ്പൂരിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുകയായിരുന്ന അദ്ദേഹം നേതാജിയുടെ പ്രസംഗത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കട ഒരു ചൈനക്കാരന് വിറ്റിട്ട് ഐ.എൻ.എയിൽ ചേർന്നു. 1945ൽ അറസ്റ്റ് ചെയ്ത് റഗൂണിലെ ജയിലിലാക്കപ്പെട്ട ഐ.എൻ.എ സൈനികരിൽ രാമകൃഷ്ണനും ഉണ്ടായിരുന്നു. 1946ൽ അദ്ദേഹത്തെ മദ്രാസ് ജയിലിലേക്കും പിന്നീട് കേരളത്തിലും എത്തിച്ച് വിട്ടയച്ചു. എന്നാൽ ആയുധം ഉപയോഗിക്കാൻ പിരിശീലനം കിട്ടിയതിനാൽ അദ്ദേഹം നിരീക്ഷണത്തിലാണ് ജീവിച്ചത്. അന്ന് ലഭിച്ച വിടുതൽ സർട്ടിഫിക്കറ്റിൽ 1943 മുതൽ അദ്ദേഹം ഐ.എൻ.എയിൽ ചേർന്നതായും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വിട്ടയച്ചതായും ചൂണ്ടിക്കാണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |