തിരുവനന്തപുരം: കൊവിഡ് കളത്തിൽ സജീവമാണെങ്കിലും ഓണം അഡ്വാൻസും ബോണസുമെല്ലാം കിട്ടിത്തുടങ്ങിയതോടെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തലസ്ഥാനവാസികൾ. വസ്ത്രവ്യാപാര ശാലകളിലും ഗൃഹോപകരണവില്പന കേന്ദ്രങ്ങളിലും പച്ചക്കറി കടകളിലും തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പ്രോട്ടോക്കോൾ പാലിച്ചുളള ഓണം ഷോപ്പിംഗ് വേണമെന്നാണ് നിർദ്ദേശം. എന്നാൽ തിരക്ക് വർദ്ധിച്ചാൽ ഇത് വെറും നിർദ്ദേശമായി മാറും. പൊലീസിന് ഇത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇളവിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതും ജനത്തിരക്ക് ജനത്തിരിക്ക് ഏറാൻ കാരണമായിട്ടുണ്ട്. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ചാല, കിഴക്കേകോട്ട, പാളയം, സ്റ്റാച്യു, കേശവാദാസപുരം എന്നിവിടങ്ങളിലും ഓണത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് കൂടുകയാണ്. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം വെർച്വലായി നടത്തുന്നതും ഏവർക്കും പുതിയ അനുഭവമാണ്. അതേസമയം, അത്തം പിറന്നിട്ടും ക്ലബുകളുടേയും സംഘടനകളുടെയും നേതൃത്വത്തിൽ ഒരുക്കാറുള്ള പൂക്കളങ്ങൾ ഇല്ലെന്ന പോരായ്മ ഇക്കുറിയുമുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തിലായതോടെയാണ് ജനം ഓണ വിപണിയിലേക്ക് എത്തിത്തുടങ്ങിയത്. വമ്പൻ ഓഫറുകൾ നൽകിയാണ് വ്യാപാരകേന്ദ്രങ്ങൾ ജനങ്ങളെ ആകർഷിക്കുന്നത്. കടകളുടെ പ്രവൃത്തി സമയം വർദ്ധിപ്പിച്ചതിനാൽ ആവശ്യക്കാർക്കെല്ലാം ഷോപ്പിംഗിന് അവസരമുണ്ട്. ആഘോഷത്തിന്റെ പ്രധാന ചിട്ടകളിലൊന്നായ പൂക്കളമൊരുക്കൽ ഏകദേശം പൂർണമായി വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. പലയിടത്തും കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നു പൂക്കളെത്തിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കവലകളിലെ പൂക്കളമൊരുക്കൽ കാണാത്തതിന് ഇതും ഒരു ഘടകമാണ്. ചിലയിടങ്ങളിൽ തിരുവോണ ദിവസം മാത്രം പൂക്കളമൊരുക്കാനുള്ള തീരുമാനത്തിലാണ് ചില സംഘടനകൾ. ദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർ കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാൻ ജന്മനാടുകളിലെത്തിത്തുടങ്ങി. ഹോട്ടലുകളിലും പായസമടങ്ങിയ ഓണസദ്യയുടെ പാഴ്സൽ ബോർഡും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ബെവ്കോ ഔട്ടലെറ്റിലും ബാറുകളിലും ഓണാഘോഷത്തിനുള്ള മദ്യം വാങ്ങലിനും തിരക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |