തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ തെക്കേടം നരസിംഹസ്വാമി ക്ഷേത്രത്തിലെ നമ്പിയായി വാരിക്കാട് വാസുദേവൻ പദ്മനാഭൻ ഇന്നലെ ചുമതലയേറ്റു. തെക്കേടം നമ്പിയായ ഇടപാടി കേശവൻ അനന്തകൃഷ്ണൻ കുടവച്ചൊഴിയുന്നതിനെ തുടർന്നാണ് വാരിക്കാട് വാസുദേവൻ ചുമതലയേറ്റത്. വെള്ളിയാഴ്ച രാവിലെ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നമ്പിക്ക് പൂജയും ദീക്ഷാകലശവും നടത്തി. തുടർന്ന് പടിഞ്ഞാറെ മഠം പുഷ്പാഞ്ജലി സ്വാമിയാരായ ഒറവങ്കര അച്യുതഭാരതിയിൽ നിന്ന് നിയുക്തനമ്പി ഓലക്കുട വാങ്ങി നമ്പിസ്ഥാനം ഏറ്റെടുത്തു. മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്ന് കുളിച്ചെത്തിയ നമ്പി തന്ത്രിക്ക് വസ്ത്രവും ദക്ഷിണയും നൽകിയശേഷം തന്ത്രി അകത്തെ ശ്രീലകത്തു വച്ച് മൂലമന്ത്രം ഉപദേശിച്ചു നൽകി. ശ്രീകാര്യക്കാർ എസ്. നാരായണ അയ്യർ നമ്പിയെ അവരോധിച്ചതായുള്ള നീട്ട് വായിച്ചു. പുഷ്പാഞ്ജലി സ്വാമിയാർ, യോഗത്തിൽ പോറ്റിമാർ എന്നിവർ കാർമികരായി. എക്സിക്യുട്ടീവ് ഓഫീസർ ബി. സുരേഷ്‌കുമാർ, അസിസ്റ്റന്റ് ശ്രീകാര്യം ഗോപകുമാർ എന്നിവർ പങ്കെടുത്തു. ഇക്കരദേശി സമൂഹത്തിൽപ്പെട്ട പുല്ലൂർ യോഗസഭയിൽ നിന്ന് തെക്കേടം നമ്പിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് വാരിക്കാട് വാസുദേവൻ പദ്മനാഭൻ. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി നമ്പി, ഏറ്റുമാനൂർ മഹാദേവക്ഷേത്രം മേൽശാന്തി, കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |