തിരുവനന്തപുരം: കാൽനട യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരമാകുംവിധം സജ്ജമാക്കുന്ന കിഴക്കേകോട്ട ഫുട് ഓവർബ്രിഡ്ജിന്റെ നിർമ്മാണം നവംബറിൽ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കേണ്ട നിർമാണം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് വൈകിയത്. ഗാന്ധിപാർക്കിൽ നിന്ന് തുടങ്ങി ആറ്റുകാൽ ബസ് സ്റ്റോപ്പിലേക്കും ആറ്റുകാൽ ബസ് സ്റ്റോപ്പിൽ നിന്ന് കോവളം ബസ് സ്റ്റോപ്പ് ഭാഗത്തേക്കും അവിടെ നിന്നു റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാവുന്ന രീതിയിലാണ് നിർമാണം. 60 ശതമാനം ജോലികൾ പൂർത്തിയാക്കിയെന്നും അധികൃതർ അറിയിച്ചു.
കോട്ടയ്‌ക്ക് സമാനമായി പൗരാണിക രീതിയിലാണ് ബ്രിഡ്‌ജിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. നിലവിൽ രാത്രിയും പകലുമായി ജോലികൾ പുരോഗമിക്കുന്നുണ്ട്. രാത്രികാലങ്ങളിലാണ് വലിയ ജോലികൾ നടക്കുന്നത്. രാവിലെ ജനത്തിരക്കും വാഹനത്തിരക്കും കാരണം ക്രെയിൻ ഉപയോഗിച്ചുള്ള ജോലികൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാലാണ് പ്രധാന ജോലികൾ രാത്രിയിലാക്കിയത്. ആക്‌സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് നിർമാണച്ചുമതല.
സംസ്ഥാനത്തെ ഏറ്റവും വലിയ
ഫുട് ഓവർബ്രിഡ്ജ്
സംസ്ഥാനത്തെ ഏറ്റവും വലുതും ലിഫ്റ്റുള്ള ആദ്യത്തെ ഓവർബ്രിഡ്ജും ഇതായിരിക്കും. 15 പേർക്ക് വീതം കയറാവുന്ന രണ്ട് ലിഫ്ടുകളാണ് പാലത്തിൽ സജ്ജീകരിക്കുക. സി.സി ടിവി കാമറ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. കാമറാ ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമിലേക്കായിരിക്കും പോകുക. ശീതീകരിച്ച പൊലീസ് എയ്ഡ് പോസ്റ്റും ടൂറിസം ഇൻഫർമേഷൻ സെന്ററും ഇവിടെയുണ്ടാകും. 450 സ്‌ക്വയർ ഫീറ്റിന്റെ കൂറ്റൻ എൽ.ഇ.ഡി വാളും ഇവിടെ സജ്ജീകരിക്കും. ഇതുവഴി സർക്കാർ അറിയിപ്പും പരസ്യങ്ങളും പൊതുജനങ്ങൾക്ക് കാണാം. ഇതിലെയും ബ്രിഡ്‌ജിലെ പരസ്യങ്ങളുടെയും വരുമാനമാണ് നിർമ്മിച്ച് നൽകുന്ന കമ്പനിക്ക് ലഭിക്കുന്നത്.100 മീറ്റർ പരിധിയിൽ സൗജന്യ വൈഫൈ ഉപയോഗിക്കാനും പൊതുജനങ്ങൾക്ക് കഴിയും. ഗാന്ധിപാർക്കിന് സമീപവും കോവളം ബസ് സ്റ്റോപ്പിന് സമീപവുമായിരിക്കും ലിഫ്റ്റുകൾ സജ്ജമാക്കുക.
പദ്ധതി തുക 4 കോടി രൂപ
പാലത്തിന്റെ നീളം 102 മീറ്റർ
''ഓവർബ്രിഡ്ജിന്റെ നിർമാണം നവംബറിൽ പൂർത്തീകരിക്കുമെന്നാണ്
പ്രതീക്ഷ. കൊവിഡ് നിയന്ത്രണങ്ങളിൽ ജോലി അല്പം വൈകി.
നസീബ്. എസ്, എം.ഡി
ആക്‌സോ എൻജിനിയേഴ്സ്
പ്രൈവറ്റ് ലിമിറ്റഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |