കിളിമാനൂർ: കൊവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ ക്ഷീരകർഷകർക്ക് ഇരട്ടപ്രഹരമായി കാലിത്തീറ്റ വില വർദ്ധന. ഉത്പാദനച്ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴാണ് ഇടിത്തീപോലെയുള്ള വിലക്കയറ്റം. സർക്കാർ സംരഭമായ കേരള ഫീഡ്സ്, മിൽമ തീറ്റ എന്നിവയ്ക്ക് വില കൂട്ടുന്നതനുസരിച്ച് സ്വകാര്യ കമ്പനികളും വില കൂട്ടുകയാണ്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് കമ്പനികൾ ഇടയ്ക്കിടെ കാലിത്തീറ്റയുടെ വില വർദ്ധിപ്പിക്കുന്നതെന്നാണ് കർഷകരുടെ പരാതി.
ക്ഷീര കർഷകരിൽ നിന്ന് ചെറുകിട സംഘങ്ങൾ വാങ്ങി പരിശോധിച്ചു ഉറപ്പുവരുത്തുന്ന ഗുണ നിലവാരം ബി.എം.സികളിൽ ലഭിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. അടിക്കടിയുള്ള കാലിത്തീറ്റ വില വർദ്ധന, പുല്ലിന്റെ ലഭ്യത കുറവ്, കച്ചിൽ, തീറ്റ എന്നിവയുടെ വിലകയറ്റവും കാരണം പശുവളർത്തലിൽ നിന്ന് കർഷകർ പിന്തിരിയുകയാണ്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് പശുക്കളെ വാങ്ങിയവർ പണം തിരിച്ചടയ്ക്കാൻ കഴിയാതെ വിഷമിക്കുകയാണ്.
നഷ്ടം വരുന്ന വഴി
മിൽമയുടെയും കേരളാ ഫീഡ്സിന്റെയും കൂടിയ ഇനം കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കൊന്നിന്1345 രൂപയാണ് വില. സ്വകാര്യ കമ്പനിയുടേതിന് 1390 രൂപയും. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും വില വർദ്ധനയുമാണ് കാലിത്തീറ്റയുടെ വില വർദ്ധിക്കാൻ കാരണമെന്നാണ് കമ്പനിക്കാർ പറയുന്നത്. 2018ൽ 950 രൂപയായിരുന്നു സ്വകാര്യകമ്പനിയുടെ കാലിത്തീറ്റയുടെ വിലയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഈ തുക മുടക്കി കാലികളെ വളർത്തുന്നത് ലാഭക്കച്ചവടമാവില്ലെന്ന് ക്ഷീരകർഷകർ കണക്കുകൾ സഹിതം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |