തിരുവനന്തപുരം: വനിതാ മത്സ്യവിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. പാളയം മാർക്കറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യവിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകൾ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവർഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം രൂപ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ലൈഫ് പദ്ധതിക്ക് പുറമെ തീരദേശത്ത് 20,000 വീടുകൾ നിർമിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ 31 അസംബ്ളി മണ്ഡലങ്ങളിൽ 700 വീടുകളുടെ നിർമ്മാണം പൂർത്തിയായി. മുഖ്യമന്ത്രി സെപ്തംബർ 16ന് ഇതിന്റെ താക്കോൽദാന ചടങ്ങ് നിർവഹിക്കും. എല്ലാ ജില്ലകളിലും സീഫുഡ് റസ്റ്റോറന്റുകൾ ആരംഭിക്കും. വിഴിഞ്ഞത്ത് ഇതിനുള്ള കെട്ടിടംപണി പുരോഗമിക്കുകയാണ്. കേരളത്തിൽ വ്യാപകമായി അക്വാ ടൂറിസം പദ്ധതി നടപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഉൾനാടൻ മത്സ്യക്കൃഷി പദ്ധതിയിലൂടെ 10,600 പേർക്ക് തൊഴിൽ നൽകിയതായി മന്ത്രി പറഞ്ഞു. ജില്ലയുടെ തീരമേഖലയിൽ നിന്ന് നഗരത്തിലേക്ക് മത്സ്യക്കച്ചവടത്തിന് ഏകദേശം 400 സ്ത്രീകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവർ 285 മാർക്കറ്റുകളിലേക്ക് പോകുന്നുണ്ട്. ഇവരുടെ യാത്രാ പ്രശ്നത്തിന് സമുദ്ര പദ്ധതി പരിഹാരമാകും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.എൽ. എമാരായ വി.കെ. പ്രശാന്ത്, കെ. ആൻസലൻ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.
സമുദ്ര സർവീസ് ഇങ്ങനെ
ഫിഷിംഗ് ഹാർബറുകളിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട
കേന്ദ്രങ്ങളിലേക്ക് രാവിലെ ആറ് മുതൽ 10 വരെയാണ് സർവീസുകൾ
24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയും
മത്സ്യക്കൊട്ടകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള
റോൾ പ്ലാറ്റ്‌ഫോം
കാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർക്ക് ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ,
മ്യൂസിക് സിസ്റ്റം, റിയർ കാമറ, ഉപ്പു കലർന്ന ജലം സംഭരിക്കുന്നതിന് സംഭരണ ടാങ്ക് എന്നീ സൗകര്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |