ടോൾപ്ലാസയിൽ സമരം തുടർന്ന് മുന്നണികൾ
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ തിരുവല്ലത്തെ ടോൾ പിരിവ് ദേശീയപാത അതോറിട്ടി തുടർന്നെങ്കിലും പതിവുപോലെ സമരക്കാർ ഇടപെട്ട് ഇന്നലെയും നിറുത്തിച്ചു. രാവിലെ ഏഴുമുതൽ ഒരുവശത്തെ പിരിവ് ആരംഭിച്ചതോടെ സമരത്തിനിരുന്ന രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തകർ ഇടപെടുകയായിരുന്നു. അതുവഴിയെത്തിയ വാഹനയാത്രക്കാർ ടോൾ നൽകാൻ വിമുഖത കാട്ടിയതും പ്രതിഷേധം ശക്തമാക്കി. ടോൾ പിരിവ് നിറുത്തുന്നതുവരെ അനിശ്ചിതകാലസമരം തുടരുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസും ഇടതുസംഘടനകളും ബി.ജെ.പിയും വിവിധ പോഷക സംഘടനകളെ അണിനിരത്തി സമരം ശക്തമാക്കി. എന്നാൽ പിരിവ് ഇന്നും തുടരുമെന്ന സൂചനയാണ് ദേശീയപാത അതോറിട്ടി നൽകിയത്.
ബി.ജെ.പി പ്രതിഷേധം
പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വെള്ളാർ, പൂങ്കുളം ഏരിയാകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്നലെ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം പാച്ചല്ലൂർ അശോകൻ, നേമം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, തിരുവല്ലം വാർഡ് കൗൺസിലർ സത്യവതി, ഏരിയാകമ്മിറ്റി പ്രസിഡന്റുമാരായ വെള്ളാർ സതീശൻ, കോളിയൂർ രാജേഷ്, ന്യൂനപക്ഷ മോർച്ച നേതാവ് തിരുവല്ലം ഡെന്നീസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഒത്തുകളിയെന്ന് കോൺഗ്രസ്
ടോൾ പിരിവ് വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുകയാണെന്ന് കരകുളം കൃഷ്ണപിള്ള ആരോപിച്ചു. സമരം ചെയ്യുന്ന ഇടതുമുന്നണിയും ബി.ജെ.പിയും ആത്മാർത്ഥമായി വിചാരിച്ചാൽ തീരുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. വിൻസെന്റ് എം എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ട്രഷറർ കെ.വി. അഭിലാഷ് അദ്ധ്യക്ഷനായി. ജി. സുബോധനൻ, വെങ്ങാനൂർ ശ്രീകുമാർ, പനത്തുറ പുരുഷോത്തമൻ, വട്ടവിള വിജയകുമാർ, ഹൈസൻ ലൂയിസ്, അച്യുതൻ നായർ, എം.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു.
പട്ടികജാതി ക്ഷേമ സമിതി ഉപരോധം
പട്ടികജാതി ക്ഷേമ സമിതി കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധസമരം പി.കെ.എസ് സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു. സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ.പി.എസ്. ഹരികുമാർ, കെ.ജി. സനൽ കുമാർ, കെ.എസ്. നടേശൻ, എൻ.വിജയകുമാർ, ബി. സന്തോഷ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഇടതുപക്ഷ മുന്നണിയുടെ വിവിധ സംഘടനകളെ അണിനിരത്തി സമരം ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |