ഉടൻ തുറക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ഇളവുകളോടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ടും കൊവിഡിന്റെ രണ്ടാംതരംഗത്തിൽ അടച്ച മ്യൂസിയത്തിൽ ഇപ്പോഴും നോ എൻട്രി തന്നെ. ടൂറിസം വകുപ്പിന് കീഴിലുള്ള കനകക്കുന്നിൽ ആളുകളെ അനുവദിച്ചെങ്കിലും മ്യൂസിയം കോമ്പൗണ്ടിൽ പ്രഭാത - സായാഹ്ന സവാരിക്കാരും കാഴ്ചക്കാരും വരേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്.
രാവിലെയും വൈകിട്ടും നഗര ഹൃദയത്തിലെ നിരവധിപ്പേരാണ് മ്യൂസിയം കോമ്പൗണ്ടിൽ നടക്കാനെത്തിയിരുന്നത്. മറ്റുള്ളവ തുറന്നിട്ടും മ്യൂസിയം അടച്ചിടുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നാണ് സ്ഥിരം നടത്തക്കാരുടെ ചോദ്യം. രണ്ട് വാക്സിനെടുത്തവരെയെങ്കിലും പ്രവേശിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കാഴ്ചക്കാരുടെ എണ്ണം നിജപ്പെടുത്തി മൃഗശാലയിലും സന്ദർശകരെ അനുവദിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബെഞ്ചുകളും കുട്ടികളുടെ കളിചിരികളില്ലാത്ത ചിൽഡ്രൻസ് പാർക്കുമാണ് നിലവിലെ മ്യൂസിയത്തെ കാഴ്ച. ഇപ്പോൾ ഷിഫ്റ്റ് അടിസ്ഥാനത്തിലെത്തുന്ന മൃഗശാല ജീവനക്കാർക്ക് മാത്രമായിട്ടാണ് ഗേറ്റ് തുറക്കുന്നത്.
പ്രായോഗിക ബുദ്ധിമുട്ട്
മൃഗങ്ങളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് മ്യൂസിയം കോമ്പൗണ്ട് തുറക്കാത്തതെന്നാണ് മ്യൂസിയം അധികൃതരുടെ വിശദീകരണം. ആളുകൾ കൂടിയാൽ നിയന്ത്രിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുണ്ട്. വകുപ്പിൽ നിന്ന് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കാഴ്ചക്കാരെ വരവേൽക്കാൻ
പുത്തൻ അതിഥികൾ
ആദ്യ ലോക്ക് ഡൗണിൽ തുടക്കമിട്ട ശലഭോദ്യാനത്തിന്റെ നിർമ്മാണം പൂർത്തിയായി. എട്ടിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. 60 ഇനം ശലഭങ്ങളെ ഇവിടെയെത്തിക്കും. മൃഗശാലയുടെ ചരിത്രം, മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള പൊതുവിവരങ്ങൾ, ടിക്കറ്റ് വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ ' ട്രിവാൻഡ്രം സൂ' എന്ന ആപ്പും ഉദ്ഘാടനം ചെയ്യും.
മൃഗശാലയിലെത്തിയാൽ നിൽക്കുന്ന സ്ഥലമനുസരിച്ച് അടുത്തുള്ള മൃഗങ്ങളുടെ വിവരം ആപ്പിൽ വായിക്കാനും കേൾക്കാനുമാകും. ക്വിസ്, പ്രധാന ദിവസങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയും ആപ്പിലുണ്ട്. പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇരുനിലകളിലായി ഒരു ഓഫീസ് സ്‌റ്റോറും പുതുതായി നിർമ്മിച്ചിട്ടുണ്ട്.
60 ഇനം ശലഭങ്ങൾ
'' കൊവിഡ് കുതിക്കുന്ന സാഹചര്യത്തിൽ മ്യൂസിയം തുറക്കാനാവില്ല. വ്യാപനം കുറയുന്നതനുസരിച്ച്
ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരു കാരണവശാലും രോഗവ്യാപനത്തിന് വഴിയൊരുക്കില്ല
-മന്ത്രി ജെ. ചിഞ്ചുറാണി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |