വെഞ്ഞാറമൂട്: കൊവിഡും വിലക്കയറ്റവും വില്ലനായതോടെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിൽ. ലോക്ക് ഡൗണിനെ തുടർന്ന് താരതമ്യേന നിഷ്ക്രിയമായിരുന്ന മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന കടുത്ത വിലക്കയറ്റം. കനത്ത വില താങ്ങാനാകാതെ പലരും നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിറുത്തിവച്ചതോടെ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന തൊഴിലാളികളും പട്ടിണിയിലായി.
വലിപ്പച്ചെറുപ്പമില്ലാതെ കോൺട്രാക്ടർമാർ മുതൽ മേഖലയിൽ പണിയെടുക്കുന്ന ഹെൽപ്പർമാർവരെ ഇന്ന് ദുരിതത്തിന് നടുവിലാണ്. നിശ്ചിത എസ്റ്റിമേറ്റിട്ട് ജോലികൾ ആരംഭിച്ചവർക്ക് ഇന്ന് പണി പൂർത്തിയാക്കാൻ ലക്ഷങ്ങൾ അധികം കണ്ടെത്തേണ്ട അവസ്ഥയാണ്. നിർമ്മാണ സാമഗ്രികളടക്കം എത്തിച്ച് ജോലികൾ നടത്തുന്ന കോൺട്രാക്ടർമാരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്.
നേരത്തെ ഉറപ്പിച്ച തുകയ്ക്ക് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാതായതോടെ പലരും കരാർ പുതുക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലേബർ കോൺട്രാക്ട് മാത്രം നൽകി വീടുപണി ആരംഭിച്ചവരാകട്ടെ കാശില്ലാത്തതിന്റെ പേരിൽ നിർമ്മാണം പാതിവഴിയിൽ നിറുത്തിവച്ചിരിക്കുകയാണ്.
ഇന്ധനവിലയും വില്ലൻ
ഇന്ധനവില കുതിച്ചുയർന്നതോടെയാണ് എല്ലാ നിർമ്മാണ സാമഗ്രികൾക്കും വില വർദ്ധിച്ചതെന്നാണ് വ്യാപാരികൾ പറയുന്നത്. ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവാണ് മറ്റൊരു പ്രതിസന്ധി. കരിങ്കല്ല്, മെറ്റൽ, പാറപ്പൊടി എന്നിവയ്ക്കെല്ലാം പല ക്രഷറുകളിലും പല വിലയാണ്. ഇതിനുപുറമേ കിലോമീറ്റർ അനുസരിച്ച് ലോറി വാടകയും കൂടിയത് പ്രതിസന്ധി ഇരിട്ടിയാക്കി.
നിർമ്മാണ സാധനങ്ങളുടെ വില
(സാധനം-പുതിയവില- പഴയവില)
സിമന്റ് (ചാക്കിന്) -450- 370 രൂപ
കരിങ്കല്ല് (ലോഡിന്) 5500-4500
മെറ്റൽ (ഒരു കുട്ട) -40 - 30
എം സാൻഡ് (ഒരു കുട്ട )- 45 - 35
കമ്പി (കിലോ) 70- 55
വാർക്ക മണൽ(ഒരു കുട്ട)- 65-50
ചുടുകട്ട (ഒരെണ്ണം) 7-6
സോളിഡ് കട്ട (6 ഇഞ്ച് )- 35- 30
സാധനങ്ങളുടെ വിലക്കയറ്റം കാരണം ഏഴുലക്ഷത്തിന് കരാറെടുത്ത വീടുകൾ ഇപ്പോൾ 10 ലക്ഷത്തിനുപോലും പണി തീർത്ത് കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ്. ചെറിയ മെയിന്റനൻസ് വർക്കിന് പോലും പഞ്ചായത്തിന്റെ വലിയ നൂലാമാലകളുണ്ട്. ഇതും നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി.
അനീസ്, കോൺട്രാക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |