SignIn
Kerala Kaumudi Online
Tuesday, 07 May 2024 6.32 PM IST

മാനംതെളിഞ്ഞു; ശംഖുംമുഖം റോഡിന്റെ ഭാവിയും

s

തിരുവനന്തപുരം: ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് ശംഖുംമുഖത്തേക്കുള്ള തീരദേശ റോഡിന്റെ തകർച്ചയ്ക്ക് ഉടൻ പരിഹാരമാകും. വിമാനത്താവളത്തിലേക്കും ശംഖുംമുഖത്തേക്കും എത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.

തകർന്നുപോയ ഭാഗം മണ്ണിട്ടു നികത്തി റോഡ് നിർമ്മിക്കാനുള്ള പദ്ധതിക്കാണ് തിങ്കളാഴ്ച തുടക്കമാകുക.

സുനാമിയിൽ കടലെടുത്തുപോയ റോഡിൽ ഡയഫ്രം വാൾ നിർമ്മിച്ച് അറ്രകുറ്രപ്പണികൾ തടത്താൻ ആരംഭിച്ചപ്പോഴാണ് മേയ് മാസത്തിലുണ്ടായ ശക്തമായ കടലാക്രമണത്തിൽ തകർച്ച പൂർണമായത്. നേരത്തെ കടൽ കയറിയതിനേക്കാൾ ഏറെ തീരം ഇങ്ങനെ നഷ്ടപ്പെട്ടു. റോഡിന്റെ മുക്കാൽ ഭാഗവും തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും പൂർണമായും നിലച്ചു.

രണ്ടുമാസങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും മന്ത്രി ആന്റണി രാജുവും ശംഖുംമുഖം സന്ദർശിച്ച് തീരദേശറോഡ് പുനരുദ്ധരിക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മഴ വീണ്ടും ആരംഭിച്ചതോടെ നിർമ്മാണം തുടങ്ങാനാവാത്ത സ്ഥിതിയായി. ഇപ്പോൾ മഴ മാറിയതോടെ അടിയന്തരമായി നിർമ്മാണം തുടങ്ങാനാണ് പൊതുമരാമത്ത് വകുപ്പ് ആലോചിക്കുന്നത്.

തകർന്നത് 240 മീറ്റർ

വിമാനത്താവളത്തിനും ശംഖുംമുഖം ടൂറിസം കേന്ദ്രത്തിനും ഇടയിലുള്ള 240 മീറ്റർ റോഡാണ് തകർന്നത്. തിരമാലകൾ ഇരച്ചുകയറി റോഡിലെ മണ്ണ് പൂർണമായും നഷ്ടപ്പെട്ട് വലിയ ഗർത്തം രൂപപ്പെട്ടു. നിലവിൽ ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ കോരിമാറ്റി മണ്ണിട്ട് നികത്തുകയും ഒപ്പം കടലിന് അഭിമുഖമായി ഡയഫ്രം വാൾ നിർമ്മിച്ച് സംരക്ഷണം തീർക്കുകയുമാണ് ചെയ്യാനുദ്ദേശിക്കുന്നത്.


ഡയഫ്രം വാൾ ഇങ്ങനെ...

സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ( സി.ആർ.ആർ.ഐ) സാങ്കേതിക വിദ്യയിലാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കുന്ന ഡിസൈനാണ് രൂപകൽപന ചെയ്‌തിട്ടുള്ളത്‌. ഉപരിതലത്തിൽ നിന്ന് എട്ടുമീറ്റർ കുഴിച്ച് അടിസ്ഥാനം നിർമ്മിച്ചാണ് ഡയഫ്രം വാൾ നിർമ്മിക്കുക. റോഡിൽ ഓരോ ലെയറായി മണ്ണിട്ട് ഉറപ്പിച്ച് ഉപരിതലം വരെ എത്തിച്ചശേഷം ടാർ ചെയ്യും. ഇനിയൊരു കടലാക്രമണം ഉണ്ടായാൽ പോലും പ്രതിരോധിക്കാൻ കഴിയുംവിധമാണ് നിർമ്മാണം. ഇതിനായി ഡയഫ്രം വാൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും സി.ആർ.ആർ.ഐ അധികൃതർ പരിശോധിക്കും. 6.35 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്.


മണ്ണിന്റെ ലഭ്യത തടസം.

20,000 ചതുരശ്ര അടി മണ്ണാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. പി.ഡബ്ലിയു.ഡിയുടെ നേതൃത്വത്തിൽ ജില്ലയിൽ മറ്റെവിടെയെങ്കിലും നിർമ്മാണം നടക്കുന്ന സൈറ്റിൽ നിന്ന് മണ്ണെടുക്കാൻ കഴിയുമോ എന്നത് പരിശോധിക്കുകയാണ്. മണ്ണെത്തിക്കാനുള്ള അനുമതി നൽകാൻ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.