കോവളം: കോവളം മുതൽ അടിമലത്തുറ വരെയുള്ള തീരങ്ങളിൽ അപകടങ്ങൾ പതിവായിട്ടും സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിൽ അധികൃതരുടെ നിസംഗത തുടരുന്നു. സുഹൃത്തുക്കളുമൊത്ത് സെൽഫിയെടുക്കവേ തിരയടിയേറ്റ് കടലിൽ വീണ് മരിച്ച തിരുവല്ലം വലിയകുന്നിൻപുറത്ത് വീട്ടിൽ ജയക്കുട്ടനാണ് (35) അവസാന ഇര. നെയ്യാറ്റിൻകരയിൽ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത് മടങ്ങിവരുംവഴിയാണ് ജയക്കുട്ടനും സുഹൃത്തുക്കളും ആഴിമലതീരത്തെത്തിയത്.
ബീച്ചിൽ ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അഞ്ചുവർഷത്തിനിടെ 25 ജീവനുകളാണ് കോവളത്തിനും അടിമലത്തുറയ്ക്കുമിടയിൽ കടലിൽ പൊലിഞ്ഞത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും എല്ലാം വാക്കിലൊതുങ്ങി. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവിടത്തെ കടലിന് ആഴവ്യത്യാസം ഉണ്ടായിട്ടുണ്ട്. കടലിന്റെ പ്രകൃതം മാറുന്നതും അപ്രതീക്ഷിതമായാണ്. ഇക്കാര്യങ്ങൾ വിദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് അറിയില്ല.
ചൊവ്വരയുടെ ചൊവ്വാദോഷം മാറുന്നില്ല
സഞ്ചാരികൾ കൂടുതലായെത്തുന്ന ചൊവ്വര തീരത്തും സുരക്ഷ പേരിനു മാത്രമാണ്. കഴിഞ്ഞ ആഗസ്റ്റിൽ ആഴിമല ക്ഷേത്രത്തിനു സമീപം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ തിരയിൽപ്പെട്ട് മരിച്ചിരുന്നു. തുടർന്ന് തീരത്ത് അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കാനും അപകടസാദ്ധ്യതയുള്ള ഭാഗങ്ങളിൽ സുരക്ഷാവേലി കെട്ടാനും തീരുമാനിച്ചു. തീരത്ത് സ്ഥിരം ലൈഫ് ഗാർഡ്-പൊലീസ് സംവിധാനങ്ങൾ ഒരുക്കുന്നതിനെപ്പറ്റിയും ആലോചനകൾ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. മുല്ലൂർ, കരിമ്പള്ളിക്കര, വലിയ കടപ്പുറം ഭാഗങ്ങളിലും അപായസൂചനാ ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്.
സെൽഫിക്കെണി
കോവളം മുതൽ ചൊവ്വര വരെയുള്ള തീരത്തെ പാറക്കെട്ടുകൾ സെൽഫി മോഹികളുടെ പ്രധാന കേന്ദ്രമാണ്. തിരകൾ പാറക്കെട്ടുകളിൽ അടിച്ച് പതഞ്ഞൊഴുകുന്ന കാഴ്ചയാണ് ഇവിടത്തെ മുഖ്യ ആകർഷണം. പാറകളിലെ പായലിൽ കാൽവഴുതി കടലിലേക്ക് വീണാണ് അപകടങ്ങളിലേറെയുമുണ്ടായത്. ഈ പ്രദേശങ്ങളിൽ അപകടമുണ്ടായാൽ രക്ഷിക്കാൻ ലൈഫ് ഗാർഡുകളുടെ സേവനവും അപകടം തിരിച്ചറിയുന്നതിനുള്ള ബോർഡുകളും ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.
തിരക്കേറുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര വിഗ്രഹം സ്ഥിതിചെയ്യുന്ന ആഴിമല ശിവക്ഷേത്രമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ക്ഷേത്ര ദർശനത്തിനും ബീച്ച് കാണാനും ദിനംപ്രതി നൂറുകണക്കിന് പേരാണ് എത്തുന്നത്.
ആഴിമലയിലെ പാറകളിൽ വഴുക്കലുള്ളതിനാൽ അപകട സാദ്ധ്യത ഏറെയാണ്.
പ്രതിമയുടെ സൗന്ദര്യത്തിന് കോട്ടം വരാത്ത രീതിയിൽ വേലി സ്ഥാപിക്കുന്നതിനായി നടപടികൾ സ്വീകരിക്കണം
ആഴിമല ക്ഷേത്രം ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |