തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഇന്ന് നടക്കും. നാളെ വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഇന്ന് രാത്രി ഉത്സവശ്രീബലിക്ക് ശേഷം വേട്ടയ്ക്ക് എഴുന്നള്ളിക്കും. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും പടിഞ്ഞാറെ നടയിലൂടെ പുറത്തെഴുന്നള്ളിക്കും. ക്ഷേത്രസ്ഥാനി വാളേന്തി അകമ്പടി സേവിക്കും. വാദ്യമേളങ്ങൾ ഒഴിവാക്കി നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുന്നത്. ഇലഞ്ഞിക്ക് ചുവട്ടിലെ കരിക്കിൽ പ്രതീകാത്മകമായി അമ്പെയ്താണ് വേട്ട നടത്തുന്നത്. വേട്ടയ്ക്ക് ശേഷം വടക്കേനട വഴി എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും.നാളെ വൈകിട്ട്
അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം,അരകത്ത് ദേവിക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറെ നടയിൽ നേരത്തെ എഴുന്നള്ളിച്ച് നിറുത്തും. ശ്രീപദ്മനാഭസ്വാമി, തെക്കേടം നരസിംഹമൂർത്തി,തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടവഴി എഴുന്നള്ളിക്കും. മറ്റ് വിഗ്രഹങ്ങളും സംഗമിച്ചാണ് ആറാട്ട് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങുന്നത്. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |