SignIn
Kerala Kaumudi Online
Friday, 26 April 2024 10.33 PM IST

കുരുക്കഴിയാൻ പേട്ട ഓവർ ബ്രിഡ്ജ് തുറക്കുന്നതും കാത്ത് നഗരം

petta

തി​രു​വ​ന​ന്ത​പു​രം​:​ പാർശ്വഭിത്തിയുടെയും റോഡിന്റെയും പുനർനിർമ്മാണത്തിനായി അടച്ചിട്ടിരുന്ന പേട്ട റെയിൽവേ ഓവർ ബ്രി‌ഡ്‌ജ് തുറക്കുന്നതും കാത്ത് നഗരവാസികൾ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടും വെട്ടുകാട് പള്ളിത്തിരുന്നാളും കണക്കിലെടുത്ത് പാലം ഇന്നലെ തുറക്കുമെന്ന് പ്രചാരണം ഉണ്ടായെങ്കിലും ഇതുസംബന്ധിച്ച് കളക്ടറേറ്റിൽ നിന്ന് പൊലീസിന് അറിയിപ്പ് ലഭിച്ചിരുന്നില്ല. കളക്ടറുടെ ഉത്തരവ് ലഭിച്ചാൽ ഇന്ന് റോഡ് തുറന്നുനൽകുമെന്ന് നോർത്ത് സോൺ ട്രാഫിക് അസി.കമ്മിഷണർ എസ്.എസ്. സുരേഷ് കുമാർ അറിയിച്ചു.

പാർശ്വഭിത്തി നിർമ്മാണം പൂർത്തിയായ റോഡിൽ ടാറിംഗും ഫുട്പാത്തിലെ തറയോട് പാകലും ഉൾപ്പെടെയുള്ള ജോലികൾ ഇനിയും ബാക്കിയാണ്. ഇതിന് തടസംവരാത്ത വിധത്തിൽ ഏഴര മീറ്റർ ഭാഗം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് റോഡ് ഫണ്ട് ബോർഡ് ഉദ്ദേശിക്കുന്നത്. തിരക്കേറിയ റോഡിൽ പാർശ്വഭിത്തിക്കോ ഫുട്പാത്തുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്കോ തകരാറുണ്ടാകാതിരിക്കാൻ ബാക്കിയുള്ള ഭാഗം ബാരിക്കേഡുകൾ ഉപയോഗിച്ച് അടയ്ക്കും.

അടച്ചിട്ട് മൂന്നുമാസം

വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച പാലത്തിന്റെ പാർശ്വഭിത്തി സമീപത്തെ കൂറ്റൻ മരത്തിന്റെ വേരുകൾ ഇറങ്ങിയും മണ്ണൊലിച്ചും തകർന്നതിനെ തുടർന്നാണ് മൂന്ന് മാസം മുമ്പ് റോഡ് അടച്ചത്. 45 മീറ്ററോളം പാർശ്വഭിത്തിയും 120 സ്ക്വയർ മീറ്ററോളം റോഡുമാണ് പുനർ നിർമ്മിക്കുന്നത്. കൊവിഡും മഴയും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.

പേട്ട ജംഗ്ഷനിലേക്ക് വരുന്ന ഭാഗത്ത് പാലത്തിന്റെ വശത്ത് വളർന്നുനിൽക്കുന്ന ആൽമരവും എതിർവശത്തെ മറ്റൊരു മരവും മുറിച്ച് മാറ്റാനും കളക്ടറേറ്റിൽ നിന്ന്

പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്ക് ശേഷം ടാറിംഗിനായി റോഡ് അടയ്ക്കുന്ന അവസരത്തിൽ ഈ മരങ്ങൾ മുറിക്കാനാണ് തീരുമാനം. പാലത്തിന്റെ കൈവരികൾ ബലപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

ഗതാഗത ക്ളേശത്തിന് ആശ്വാസം

പാലം തുറക്കുന്നതോടെ പേട്ട റോഡിലെ ഗതാഗതക്കുരുക്കിനും യാത്രാക്ളേശത്തിനും പരിഹാരമാകും. റോഡ് അടച്ചതോടെ പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കണ്ണമ്മൂല റോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഇവിടെനിന്ന് ഭഗത്‌സിംഗ് നഗറിലെ ഇടറോഡ് കയറിയും ചായക്കുടി ലെയിൻ വഴിയുമാണ് വാഹനങ്ങൾ പേട്ടയിലേക്ക് വരുന്നത്.

പദ്ധതിച്ചെലവ് - 64 ലക്ഷം രൂപ

പുനർനിർമ്മിക്കുന്നത്

45 മീറ്റർ പാർശ്വഭിത്തി

120 സ്ക്വയർ മീറ്റർ റോഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.