വിഴിഞ്ഞം: ഇന്നലെ പെയ്ത മഴയിൽ വിഴിഞ്ഞത്ത് വൻ നാശനഷ്ടം. ഗംഗയാർ തോട് കരകവിഞ്ഞൊഴുകിയത് മൂലം വിഴിഞ്ഞത്തെ ഫിഷിംഗ് ലാന്റ്,നിരവധി വീടുകളിലും ,കടകമ്പോളങ്ങൾ, മത്സ്യ സംസ്കരണ ഷെഡുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡുകൾ എന്നിവ വെള്ളത്തിലായി. കടലിലേക്കുള്ള ഒഴുക്ക് നിലച്ചതിനെ തുടർന്നാണ് ഗംഗയാർ തോടിൽ വെള്ളം കയറിയത്. ജെ.സി.ബിയുടെ സഹായത്തോടെ തോടിനു കുറുകെയുണ്ടായിരുന്ന താൽകാലിക നടപ്പാലങ്ങൾ പൊളിച്ചുനീക്കി. കടലിലേക്ക് വെള്ളം ഒഴുക്കിവിട്ടു.
കിണറുകൾ ഇടിഞ്ഞു താഴ്ന്നു
കനത്ത മഴയിൽ വെങ്ങാനൂർ പഞ്ചായത്തിലെ പെരിങ്ങമ്മലയിൽ 3 കിണറുകൾ ഇടിഞ്ഞു താഴ്ന്നു. പെരിങ്ങമ്മല ആഗ്നസ് ഹൗസിൽ അലോഷ്യസിന്റെ വീട്ടിലെ 140 അടി താഴ്ചയുള്ള കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു.കനത്ത മഴയിൽ വെള്ളിയാഴ്ച രാത്രി 8 മണിയോടെ വൻ ശബ്ദത്തോടെയാണ് കിണർ ഇടിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു. പെരിങ്ങമ്മല വാറുവിളവീട്ടിൽ മുൻപഞ്ചായത്തംഗം മഞ്ഞിലാസിന്റെ വീട്ടിലെയും മാവുവിള സ്വദേശി ശ്രീകുമാറിന്റെ വീട്ടിലെയും കിണറുകൾ ഇടിഞ്ഞു താഴ്ന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെരിങ്ങമ്മല ആത്മ ബോധിനിയിൽ ചെറുപുഷ്പം വിലാസത്തിൽ സുധാകരന്റെ വീടിനോട് ചേർന്ന ഷീറ്റ് മേഞ്ഞ കട പൂർണ്ണമായും ഇടിഞ്ഞു. തോട് കരകവിഞ്ഞൊഴുകിയതോടെ ആത്മ ബോധിനി ക്ഷേത്രത്തിൽ വെള്ളം കയറി.
ഏലാകളിൽ വെള്ളം കയറി
ഗംഗയാർ തോട് നിറഞ്ഞൊഴുകി ബണ്ട് പൊട്ടിയതിനെ തുടർന്ന് വെങ്ങാനൂർ സിസിലിപുരം പ്രദേശത്തെ ഏലാകളിൽ വെള്ളം കയറി വൻ കൃഷി നാശം സംഭവിച്ചു. വാഴകൃഷികൾ ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചു.
വെങ്ങാനൂർ പൊഴുതിൽകുഴി സ്റ്റേഡിയത്തിനു സമീപത്തെ വീടുകളിൽ വെള്ളം കയറി .വിഴിഞ്ഞം തെരുവ് പിറവിളാകം ഇടവൻ കുഴി റോഡിൽ തങ്കപ്പൻ നായരുടെ വീടിന്റെ മതിലിടിഞ്ഞു. ഇതിനു സമീപത്തെ റോഡിന്റെ പാർശ്വഭിത്തിയും ഇടിഞ്ഞു.കാവുവിളാകത്ത് അബ്ദുൾ കലാം മിസ്ബാഹിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു താഴ്ന്നു. കല്ലുവെട്ടാൻകുഴിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. കല്ലുവെട്ടാൻ കുഴി സരോവരം ഗാർഡൻസിൽ 20 അടി ഉയരമുള്ള നടവഴി ഇടിഞ്ഞ് വീണ് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.
മേയർ സന്ദർശിച്ചു
വിഴിഞ്ഞത്തെ ഗംഗയാർ തോട് കരകവിഞ്ഞ് ഒഴുകി നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലം നഗരസഭ മേയർ സന്ദർശിച്ചു. വാർഡ് കൗൺസിൽ മാരായ സിന്ധു വിജയൻ, പനിയടിമ എന്നിവർ ഒപ്പമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |