തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ വൈകിട്ട് 5 മുതൽ പെയ്‌ത മഴയിൽ പലയിടങ്ങളും വെള്ളക്കെട്ടായി. ആറ്റിങ്ങൽ, വെള്ളറട, നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട് തുടങ്ങിയ മേഖലകളിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.
ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപവും വെള്ളറയിലെയും പാറശാലയിലെയും കൃഷിയിടങ്ങളിലും വെള്ളം കയറി. നഗരത്തിലെ ഊറ്റുകുഴി ചാക്ക,പേട്ട, തമ്പാനൂർ എസ്.എസ് കോവിൽ, കിഴക്കേകോട്ട, മണക്കാട്, അമ്പലത്തറ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി.
വെള്ളറടയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപ്പാച്ചിലുണ്ടായി. അപകട സാദ്ധ്യത കണക്കിലെടുത്ത് 15 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാമനപുരം നദി, കരമനയാർ, നെയ്യാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കൂടി. അരുവിക്കര, നെയ്യാർ, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടർ ചെറിയ നിലയിൽ തുറന്നിട്ടുണ്ട്. ഇത് നദികളിലെ ജലനിരപ്പ് കൂടുതൽ ഉയരാൻ കാരണമായേക്കും. അതിനാൽ നദികളിൽ കുളിക്കാൻ ഇറങ്ങുന്നതടക്കം ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |