SignIn
Kerala Kaumudi Online
Friday, 26 April 2024 6.33 PM IST

മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം തുറന്നു

തിരുവനന്തപുരം: ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നഗരസഭയിലെ മൾട്ടിലെവൽ കാർപാർക്കിംഗ് കേന്ദ്രം തുറന്നു. സുരക്ഷാ അനുമതി ലഭിക്കാത്തതും അവസാനവട്ട ജോലികൾ പൂർത്തിയാകാത്തതുമാണ് പ്രവർത്തനം വൈകുന്നതിന് കാരണമായി അധികൃതർ പറഞ്ഞിരുന്നത്. ഇതെല്ലാം പൂർത്തിയാക്കിയതോടെയാണ് കേന്ദ്രം താത്കാലികമായി തുറന്നത്. എന്നാൽ നിരക്കുകൾ നിശ്ചയിക്കാത്തതിനാൽ പൂർണതോതിലുള്ള പ്രവർത്തനം ആരംഭിച്ചിട്ടില്ല. നഗരസഭയിൽ എത്തുന്ന ഉദ്യോഗസ്ഥരും കൗൺസിലർമാരുമാണ് നിലവിൽ ഇവിടം ഉപയോഗിക്കുന്നത്. നിരക്ക് നിശ്ചയിക്കുന്നതോടൊപ്പം ഇവരിൽനിന്ന് പാർക്കിംഗ് കേന്ദ്രം ഉപയോഗിക്കുന്നതിന് പണം ഈടാക്കണോ എന്ന ചർച്ചയും പുരോഗമിക്കുകയാണ്. കൂടാതെ ഇവിടത്തെ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിക്കുകയും ഇവർക്ക് പരിശീലനം നൽകുകയും വേണം.

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം

2020 ഒക്ടോബറിലാണ് പാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയത്. ഏഴ് നിലകളിലായി 102 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് നഗരത്തിലെ ആദ്യ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമായ ഇവിടെയുള്ളത്.

ആദ്യം ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് ഒരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചെലവ് കൂടുമെന്നായതോടെ ഈ നീക്കം ഉപേക്ഷിച്ചു.

പദ്ധതിത്തുക പലവട്ടം പുതുക്കി

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 5.64 കോടിയായിരുന്നു പാർക്കിംഗ് കേന്ദ്രത്തിനായി ആദ്യം എസ്റ്റിമേറ്റിട്ടത്. എന്നാൽ നിർമ്മാണം പുരോഗമിച്ചതോടെ ഈ തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് ബോദ്ധ്യമായി. ഇതോടെ 6.13 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിന് ഭരണാനുമതിയും ലഭിച്ചു. എന്നാൽ സിവിൽ വർക്കുകൾക്ക് ചുമതലപ്പെടുത്തിയ കമ്പനി കരാർ നൽകിയതിനെക്കാൾ 3.5 ശതമാനം തുകയും ഫയർ, ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി 9.5 ശതമാനം തുകയും അധികം ക്വാട്ട് ചെയ്തത് വീണ്ടും തിരിച്ചടിയായി. ഇതോടെ 6.71 കോടി രൂപയായി എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ച് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.

പുത്തരിക്കണ്ടത്തെ പദ്ധതി വൈകും

പുത്തരിക്കണ്ടത്ത് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം ഇനിയും വൈകും. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതിൽ കൺസൾട്ടന്റായ കിറ്റ്കോയും നഗരസഭയും തമ്മിലുള്ള അഭിപ്രായഭിന്നത കാരണം വീണ്ടും ടെൻഡർ വിളിക്കാനാണ് തീരുമാനം. 12 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കിറ്റ്കോ ആദ്യം തയ്യാറാക്കിയത്. പിന്നീട്, ഇത് പര്യാപ്തമല്ലെന്ന് ഇവർ അറിയിച്ചതോടെ 14.86 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി. എന്നാൽ 12.19 കോടിക്ക് നിർമ്മാണം പൂർത്തിയാക്കാനാണ് നഗരസഭ നിർദ്ദേശിച്ചത്. കിറ്റ്കോ ഇതിന് വിസമ്മതിച്ചതോടെയാണ് പദ്ധതി മുടങ്ങിയത്.

പാർക്കിംഗ് കേന്ദ്രം കാടുമൂടി

നഗരത്തിലെ പ്രധാന പാർക്കിംഗ് കേന്ദ്രമായിരുന്നു പുത്തരിക്കണ്ടത്തേത്. എന്നാൽ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം വരുമെന്നായപ്പോൾ ഇവിടെ വാഹനങ്ങളിടുന്നത് നിറുത്തിവച്ചു. എന്നാൽ നിർമ്മാണം അനന്തമായി നീണ്ടതോടെ പാർക്കിംഗ് ഗ്രൗണ്ട് കാടുമൂടി തെരുവുനായ്ക്കൾ കൈയടക്കി. മാലിന്യ നിക്ഷേപവും ഇവിടെ വ്യാപകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.