തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്തും പൊലീസ് കനത്ത ജാഗ്രതയിൽ. തിരുവനന്തപുരത്തും സാമുദായിക സംഘർഷങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നുള്ള സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതലുകൾ ശക്തമാക്കിയത്. നഗരത്തിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലേയും ചില പ്രദേശങ്ങളിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. ഒരു മാസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
റിപ്പോർട്ട് സമർപ്പിച്ച് ദിവസങ്ങൾക്കകം പൂജപ്പുര തിരുമലയിൽ സ്ഥാപിച്ച കൊടിമരത്തിന്റെ പേരിൽ എസ്.ഡി.പി.ഐ - ബി.ജെ.പി സംഘർഷമുണ്ടായിരുന്നു. ചെറിയതർക്കം പിന്നീട് ചേരിതിരിഞ്ഞുള്ള അക്രമണത്തിൽ കലാശിച്ചു. പൂജപ്പുര പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട്
രണ്ട് ബി.ജെ.പി പ്രവർത്തകർ പിടിയിലാകുകയും ചെയ്തു.
പൂജപ്പുരയിൽ മുന്നറിയിപ്പുണ്ടായിരുന്നു !
ലാ ആൻഡ് ഓർഡർ വിഭാഗം മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ട മേഖലകളുടെ ലിസ്റ്റ് അടക്കം നൽകിയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. പൂജപ്പുരയിൽ സംഘർഷ സാദ്ധ്യതാ മുന്നറിയിപ്പും ഇൗ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ശ്രീവരാഹം, പൂജപ്പുര, പൂന്തുറ, ഇടയാർ തുടങ്ങിയ പ്രദേശങ്ങളും സംഘർഷ സാദ്ധ്യാതാമേഖലകളായി റിപ്പോർട്ടിൽ പരാമർശിച്ചതായാണ് സൂചന. ചില ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചും സംഘർഷങ്ങൾക്ക് കോപ്പുകൂട്ടുന്നതായി റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിമാർക്ക് പ്രത്യേക നിർദ്ദേശങ്ങളും നൽകിയിരുന്നു.
നടപടികൾ എന്തായി?
സംഘർഷ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കണമെന്നും മുൻകാലങ്ങളിൽ ഇത്തരം കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ടെങ്കിലും ഇതൊന്നും സ്റ്റേഷൻ തലങ്ങളിൽ സജീവമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തതും ഉള്ളവരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കുന്നതുമാണ് കാരണമെന്നാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |