വിഴിഞ്ഞം: തീരത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഇനി രുചിയൂറും കടൽഭക്ഷണം ലഭിക്കും.
ആഴാകുളം ജംഗ്ഷനിൽ തീരദേശ വികസന കോർപ്പറേഷൻ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. കടൽ വിഭവ റസ്റ്റോറന്റ് അടുത്ത മാസം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വിഴിഞ്ഞം ആഴാകുളത്ത് റസ്റ്റോറന്റിനായുള്ള കെട്ടിടം പണി അന്തിമ ഘട്ടത്തിലാണ്. ഭക്ഷണം കഴിക്കുന്നതിനായി അകത്തും പുറത്തുമായി വിശാലമായ സജ്ജീകരണങ്ങളുണ്ടാകും. റൂഫ് ടോപ്പിലും ഇരിപ്പിടങ്ങൾ ഒരുക്കുമെന്നാണ് അധികൃതർ പറയുന്നത്. സാഫ് എന്ന ഏജൻസി വഴി സജ്ജമാക്കുന്ന പദ്ധതിക്ക് 3.25 കോടിയാണ് ചെലവ്.
ഒപ്പം റെഡി ടു കുക്ക് സംവിധാനവും...
മത്സ്യബന്ധന തീരത്തെത്തി പെടയ്ക്കണ മീൻ തിരഞ്ഞെടുത്താൽ കറിക്ക് തയ്യാറാക്കിത്തരുന്ന റെഡി ടു കുക്ക് പദ്ധതിയും ഉടൻ ഉദ്ഘാടനം ചെയ്യും. തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപമാണ് പദ്ധതിക്കായി കെട്ടിടം പണിയുന്നത്.
തീരത്തു നിന്ന് പിടികൂടുന്ന മത്സ്യങ്ങൾ ആവശ്യക്കാർ അനുസരിച്ച് വൃത്തിയാക്കി പാചകത്തിന് തയ്യാറാക്കി നൽകും. കേടുവരാതെ മത്സ്യത്തെ സൂക്ഷിക്കുന്ന രീതിയിലാകും പായ്ക്കിംഗ്. ഓരോ മീനിനും അതിന്റെ രുചിക്ക് അനുസരിച്ചുള്ള ചേരുവകളും കറിക്കൂട്ടുകളും ഇവിടെനിന്ന് ലഭിക്കുമെന്ന് തീരദേശ വികസന കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്ക് പദ്ധതിയിൽ ജോലി നൽകും. പദ്ധതി വിജയകരമായാൽ ഓൺലൈൻവഴിയും സൂപ്പർ മാർക്കറ്റുകൾ വഴിയും റെഡി ടു കുക്ക് മീൻ വില്പന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |