ആംബർ ഗ്രീസെന്ന് സംശയം
വിഴിഞ്ഞം: കോവളം കടൽത്തീരത്ത് ഇന്നലെ അപൂർവ വസ്‌തു അടിഞ്ഞ നിലയിൽ കണ്ടെത്തി. ഇത് ആംബർഗ്രീസാണെന്നാണ് (തിമിംഗില വിസർജ്യം) സംശയം. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കേരളതീരത്ത് നിന്ന് ഇത്തരം വസ്‌തു കിട്ടുന്നത് ആദ്യമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് കോവളം ഹവാബീച്ചിൽ തീരത്തോടു ചേർന്ന് മെഴുക് രൂപത്തിലുള്ള അപൂർവ വസ്‌തു കണ്ടത്. ലൈഫ് ഗാർഡ് പൊലീസിനെ വിവരമറിയിച്ചതനുസരിച്ച് കോവളം പൊലീസ് സ്ഥലത്തെത്തി. വിഴിഞ്ഞം സി.എം.എഫ്.ആർ.ഐ ഉദ്യോഗസ്ഥർ നൽകിയ വിവരമറിയിച്ചതനുസരിച്ച് ഫോറസ്റ്റിന്റെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി.എസ്. റോഷ്‌നി, ആർ. രഞ്ജിത്ത് എന്നിവർ സ്ഥലത്തെത്തി സാമ്പിളുകൾ പരിശോധനയ്ക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയച്ചു. അപൂർവ വസ്‌തുവിന് 1.26 മീറ്റർ നീളവും 52കിലോ ഭാരവുമുണ്ട്. പ്രാഥമിക വിവരമനുസരിച്ച് അടിഞ്ഞത് ആംബർ ഗ്രീസ് ആണെന്നാണ് സൂചനയെങ്കിലും ലാബ് പരിശോധനാ ഫലം വന്നാലേ വ്യക്തമാകൂവെന്ന് വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു.
എണ്ണത്തിമിംഗിലത്തിന്റെ കുടലിൽ രൂപപ്പെടുന്ന ആംബർ ഗ്രീസ് വിസർജ്ജ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തിമിംഗലങ്ങളിൽ കുടലിൽ ദഹനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന സ്വാഭാവിക ഉത്പന്നമാണിത്. വന്യജീവി സംരക്ഷണ പട്ടികയിൽ ഷെഡ്യൂൾ 2ൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവ കൈവശം വയ്‌ക്കുന്നതോ വിൽക്കുന്നതോ നിയമപരമായി കുറ്റകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |