വക്കം: വക്കം അകത്തുമുറി-കഠിനംകുളം കായലിൽ ബ്രേക്ക് വാട്ടർ ടൂറിസത്തിനും, കായിക്കരക്കടവ് പാലത്തിനും മുൻ സർക്കാർ നൽകിയ അനുമതിയും പ്രഖ്യാപനത്തിലൊതുങ്ങി. 18 കിലോമീറ്ററോളം ദൈർഘ്യമുള്ള കഠിനംകുളം - അകത്തുമുറി കായൽ ടൂറിസം യാത്രയിൽ നിർദ്ദിഷ്ഠ 5 ബോട്ട് ജെട്ടികളിൽ അവസാനത്തേതാണ് വക്കം പണയിൽക്കടവ്. പദ്ധതിക്കായി 10 കോടി രൂപയാണ് സർക്കാർ അനുവദിച്ചതെന്ന് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിന് പുറമേ കായിക്കരക്കടവ് പാലത്തിനും ബഡ്ജറ്റിൽ 28 കോടി രൂപ വകയിരുത്തിയതോടെ വക്കത്തിന്റെ മുഖം തന്നെ മാറുന്ന തരത്തിലാണ് പ്രഖ്യാപനങ്ങൾ.
വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്കായില്ല. കഠിനംകുളം കായലിനും അകത്തുമുറി കായലിനും ഇടയിൽ അഞ്ചുതെങ്ങ് കായലിലെ 8 കിലോമീറ്റർ ദൂരത്തിൽ ജലയാത്രയിൽ പ്രകൃതിയുടെ സുന്ദരക്കാഴ്ചകൾ കാണാൻ സ്വദേശ - വിദേശ സഞ്ചാരികൾക്ക് ഏറെ സൗകര്യമുണ്ടാകുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
നഷ്ടപ്രതാപത്തിന്റെ ഓർമ്മയിൽ
ഒരു കാലത്ത് കയറിന്റെയും പച്ചത്തൊണ്ടിന്റെയും ഈറ്റില്ലമായിരുന്ന വക്കത്ത് തയ്യാറാക്കിരുന്ന അഞ്ചുതെങ്ങ് കയറിന് ഇന്ത്യയ്ക്ക് പുറത്ത് പോലും നല്ല മതിപ്പായിരുന്നു. അതുവഴി നല്ല വിദേശ നാണ്യവും നേടിയിരുന്നു. അനേകം വട്ടങ്ങളും നൂറു കണക്കിന് തൊണ്ടഴുക്കുന്ന മാലുകളും വക്കത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. വീടുകൾ കേന്ദ്രീകരിച്ചും സംഘങ്ങൾ കേന്ദ്രീകരിച്ചും നിരവധി കയർ പിരിക്കൽ കേന്ദ്രങ്ങളുണ്ടായിരുന്നു.
പ്രതീക്ഷ
വക്കം ഗ്രാമ പഞ്ചായത്തിന്റെ മൂന്ന് അതിരുകളും കായലാണ്. ജല ടൂറിസം വഴി അഞ്ചുതെങ്ങ് കായലിന്റെ പ്രസക്‌തി വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വക്കം നിവാസികൾ. അപ്രോച്ച് റോഡിന് വേണ്ട സ്ഥലം കിട്ടാതെ പാലം പണിയും ആരംഭിക്കാനായില്ല.
മത്സ്യ വിഭവങ്ങൾ സുലഭം
കായൽ - കടൽ മത്സ്യങ്ങൾക്ക് പേരു കേട്ടതാണ് അകത്തുമുറി കായൽ. കരിമീനിനും, കായൽക്കൊഞ്ചിനും ഞണ്ടിനും കല്ലുമ്മക്കായ് പോലുള്ള കക്കയിറച്ചിക്കും ആവശ്യക്കാരേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |