SignIn
Kerala Kaumudi Online
Saturday, 27 April 2024 8.14 AM IST

ശ്രീചിത്രാഹോമിലെ രണ്ട് യുവതികൾ സുമംഗലികളായി

sreechithra-home

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ശ്രീചിത്രാ ഹോമിലെ അന്തേവാസികളായ രണ്ട് യുവതികൾ സുമംഗലികളായി. എം. ശ്രീലക്ഷ്‌മി,​ എൽ.ജെ. അശ്വതി എന്നിവരാണ് ഇന്നലെ വിവാഹിതരായത്.

പാച്ചല്ലൂർ ഏറുവിലാകത്ത് മേലേവീട്ടിൽ കെ. ബാലചന്ദ്രന്റെ മകൻ ബി. വിശാലാണ് ശ്രീലക്ഷ്‌മിയുടെ കഴുത്തിൽ മിന്നുകെട്ടിയത്. കൊല്ലം പാരിപ്പള്ളി പുത്തൻകുളം കരിംപാലൂർ കാനാതാരിൽ മഠത്തിൽ പരേതനായ എസ്.ആർ ശ്രീകുമാറിന്റെയും എ. ജയശ്രീയുടെയും മകൻ എസ്. വിഷ്‌ണുദത്താണ് അശ്വതിയുടെ വരൻ. വർമ്മ ഹോംസാണ് യുവതികളുടെ വിവാഹച്ചെലവ് വഹിച്ചത്.

ശ്രീചിത്രാ ഹോമിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വർമ്മ ഹോംസ് ഉടമ അനിൽ വർമ്മയുടെ ഭാര്യ മിനി വർമ്മ വിശാലിന് താലിയെടുത്തു നൽകി. കോർപ്പറേഷൻ ക്ഷേമകാര്യ സ്‌‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിനാണ് വിഷ്‌ണുദത്തിന് താലി കൈമാറിയത്.

അഞ്ചുപവനും വിവാഹവസ്ത്രങ്ങളും സദ്യയും വർമ്മ ഹോംസ് സ്‌പോൺസർ ചെയ്‌തു. യുവതികളുടെ പേരിൽ 50,​000 രൂപ വർമ്മ ഹോംസ് ഐ.ഒ.ബിയുടെ ശ്രീകണ്ഠേശ്വരം ബ്രാഞ്ചിൽ സ്ഥിരമായി നിക്ഷേപിച്ചിട്ടുണ്ട്. ശ്രീചിത്രാ ഹോമിന്റെ വകയായി മൂന്നുലക്ഷം രൂപ വീതവും യുവതികളുടെ പേരിൽ ഇതേബാങ്കിൽ സ്ഥിരനിക്ഷേപമാക്കിയിട്ടുണ്ട്. ജനിച്ച് രണ്ടുദിവസം മാത്രമുള്ളപ്പോഴാണ് ശ്രീലക്ഷ്‌മിയെ കോർപ്പറേഷൻ ജീവനക്കാരനായിരുന്ന വഴയില ആറാംകല്ല് സ്വദേശിയായ കുമാരൻ തങ്കപ്പനും ഭാര്യ മേഴ്സിക്കും ലഭിച്ചത്. ശ്രീലക്ഷ്‌മി ആറുവർഷം മുമ്പാണ് ശ്രീചിത്രാഹോമിലെ അന്തേവാസിയായത്.

തൈക്കാട് ഗവ. ആർട്‌സ് കോളേജിൽ നിന്ന് ബി.കോം ബിരുദം നേടിയ 22കാരിയായ ശ്രീലക്ഷ്‌മി തയ്യലിലും മിടുക്കിയാണ്. പെയിന്റിംഗ് കോൺട്രാക്ടറായ വിശാലും ശ്രീലക്ഷ്‌മിയും അഞ്ചുവർഷമായി സ്‌നേഹത്തിലായിരുന്നു. ശ്രീലക്ഷ്‌മി പ്ളസ്ടുവിന് പഠിക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെട്ടത്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു.

തയ്യൽ തന്നെയാണ് 24കാരിയായ അശ്വതിയുടെയും തൊഴിൽ മേഖല. ആറാം ക്ലാസ് മുതൽ ഇവിടത്തെ അന്തേവാസിയാണ്. വരൻ വിഷ്‌ണുദത്ത് ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. അമ്മ ജയശ്രീയുടെ അച്ഛന്റെ അനിയന്റെ ചെറുമകൻ ശ്രീജിത്ത് വിവാഹം ചെയ്‌തത് ശ്രീചിത്രാ ഹോമിലെ അന്തേവാസിയായ രേഷ്‌മയെയായിരുന്നു. രേഷ്‌മയാണ് വിഷ്‌ണുവിനും ഇവിടെ നിന്ന് കല്യാണം ആലോചിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. ഹോമിലെ അന്തേവാസിയായിരുന്ന അശ്വതിയുടെ മൂത്ത സഹോദരി ലക്ഷ്‌മിയുടെ വിവാഹം എട്ടുവർഷം മുമ്പായിരുന്നു. ശ്രീചിത്രാഹോം സൂപ്രണ്ട് സുജ,​ ശ്രീകണ്ഠേശ്വരം കൗൺസിലർ രാജേന്ദ്രൻ,​ വനിതാ ശിശുവികസന ജില്ലാ ഓഫീസർ സബീനാ ബീഗം തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.