തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലിൽ റിസപ്ഷനിസ്റ്റായിരുന്ന തമിഴ്നാട് സ്വദേശി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അജീഷിന്റെ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായി.
ഹോട്ടലിൽ റൂമെടുക്കാനെത്തിയപ്പോഴുണ്ടായ വാക്കുതർക്കവും അതിന്റെ പകയുമാണ് അയ്യപ്പനെ വകവരുത്താനുള്ള കാരണമായി അജീഷ് പൊലീസിനോട് ആവർത്തിക്കുന്നത്. ഒരുദിവസം മൂന്നുപേരെ കൊലപ്പെടുത്തി കുപ്രസിദ്ധ ഗുണ്ടയാകണമെന്ന ആഗ്രഹമാണ് സംഭവദിവസം നെടുമങ്ങാട് രണ്ടുപേരെ വകവരുത്താൻ ശ്രമിക്കുകയും അയ്യപ്പനെ കൊലപ്പെടുത്തുകയും ചെയ്‌തതിൽ കലാശിച്ചതെന്ന കാര്യം അജീഷ് പൊലീസിനോട് ആവർത്തിച്ചു. ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങളും ഫോൺകാൾ വിശദാംശങ്ങളും ജീവനക്കാരുടെ മൊഴികളും പരിശോധിച്ച പൊലീസിന് കൊലപാതകത്തിന് ഇടയാക്കിയേക്കാവുന്ന മറ്റ് കാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിസാര വാക്കുതർക്കങ്ങളിലാണ് അജീഷ് പലരെയും കൊലപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞമാസം 25ന് രാവിലെ 8.30ഓടെയായിരുന്നു കൊലപാതകം. അയ്യപ്പനെ കൊലപ്പെടുത്താൻ നഗരത്തിലെത്തുംമുമ്പ് നെടുമങ്ങാട്ടുവച്ച് പക്രു, ഷൈജു എന്നിവരെ കൊലപ്പെടുത്താനാണ് അജീഷ് ശ്രമിച്ചത്. മുൻ സുഹൃത്തുക്കളായിരുന്ന ഇവരുമായി അജീഷ് മദ്യലഹരിയിൽ നേരത്തേ വാക്കേറ്റമുണ്ടായിരുന്നു. രാവിലെ ഏഴോടെ ബാഗിലൊളിപ്പിച്ച വെട്ടുകത്തിയുമായി അന്വേഷിച്ചെത്തിയെങ്കിലും ഇരുവരും അപ്പോൾ വീടുകളിലുണ്ടായിരുന്നില്ല. ഇവരെ കാണാത്തതിൽ അരിശം മൂത്ത അജീഷിന് പെട്ടെന്നാണ് താനുമായി വഴക്കുണ്ടാക്കിയ അയ്യപ്പനെ ഓർമ്മവന്നത്. പിന്നീട് നഗരത്തിലേക്ക് ബൈക്കിൽ പായുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
നെടുമങ്ങാട്ടു നിന്ന് നഗരത്തിലേക്കുള്ള വഴിയിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇക്കാര്യം ഉറപ്പാക്കി. പക്രുവിനെയും ഷൈജുവിനെയും വധിക്കാൻ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പ്രത്യേക റിപ്പോർട്ടും നൽകും. കൊലപാതകത്തിന് ഉപയോഗിച്ച ബൈക്കും കൃത്യസമയത്ത് ധരിച്ചിരുന്ന ചെരുപ്പുകളും കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. ദൃക്‌സാക്ഷികളില്ലെങ്കിലും കൊലപാതകം നടന്ന സമയത്തെ ഹോട്ടലിലെ സി.സി ടിവി കാമറകളിലെ അതിക്രൂരമായ ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും കേസിൽ നിർണായകമാകും. കേസിൽ അജീഷിനെതിരെ എത്രയുംപെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കാപ്പാ നിയമപ്രകാരമുള്ള നടപടികൾ വേഗത്തിലാക്കാനും ഇതോടൊപ്പം ശ്രമം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |