ബാലരമപുരം: തേമ്പാമുട്ടം –റെയിൽവെ ഓവർബ്രിഡ്ജ് വികസനമുരടിപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ദിവസവും പതിനഞ്ചോളം ട്രെയിനുകളാണ് തിരുവനന്തപുരം –നാഗർകോവിൽ-കന്യാകുമാരി വഴി കടന്നുപോകുന്നത്. ഓരോ ട്രെയിൻ കടന്നുപോകുന്ന ഇടവേളകളിലും അരമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെടുന്നത്. റെയിൽവെ ഗേറ്റ് അടയ്ക്കുന്ന സാഹചര്യത്തിലും വിവിധ ട്രെയിനുകൾ കടന്നുപോകുമ്പോഴും ഒരു ദിവസം അഞ്ച് മണിക്കൂറോളമാണ് വാഹനങ്ങൾ ക്യൂവിൽ കിടക്കേണ്ടിവരുന്നത്. താരതമ്യേന വീതികുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്കും ഇവിടെ പതിവാകുവുകയാണ്. രാവിലെ സ്കൂൾ സമയങ്ങളിൽ ഗേറ്റ് അടയ്ക്കുന്നത് മൂലം വിദ്യാർത്ഥികളിൽ വൈകിയാണ് സ്കൂളിൽ എത്തുന്നതെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
വികസനം ഇനിയുമകലെ
തിരുവനന്തപുരം –കന്യാകുമാരി പാത ഇരിട്ടിപ്പിക്കലിന്റെ നടപടികൾ പുരോഗമിക്കുമ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. തേമ്പാമുട്ടം –റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന് കഴിഞ്ഞ 25 വർഷമായി നാട്ടുകാരും വാഹനയാത്രികരും മുറവിളി കൂട്ടുന്നെങ്കിലും വികസനം ഇപ്പോഴും വിദൂരതയിലാണ്.
ആലുവിള ഭാഗത്ത് റെയിൽവേ ലൈൻ കടന്നുപോകുന്ന ഭാഗത്ത് അണ്ടർപാസേജ് നിർമ്മിച്ച് അഞ്ച് വർഷം മുമ്പുതന്നെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടിരുന്നു. തേമ്പാമുട്ടം റെയിൽവേ ക്രോസിൽ നാലിരട്ടി വാഹനങ്ങളാണ് ക്യൂവിലകപ്പെടുന്നത്. തിരുവനന്തപുരം –കന്യാകുമാരി റൂട്ടിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പാറശാല ഓവർബ്രിഡ്ജ് വരെ 31 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
വികസനം ഒച്ചിഴയും വേഗം
ബാലരാമപുരം-കാട്ടാക്കട റോഡിൽ തേമ്പാമുട്ടത്തും, അമരവിള –ധനുവച്ചപുരത്തുമാണ് ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിന് പരിഗണനയിലുള്ളത്. തിരുവനന്തപുരം –കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 1432 കോടി രൂപയുടെ പ്രോജക്ടാണ് റെയിൽവേ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വികസനം ഇപ്പോഴും ഒച്ചിഴയും വേഗത്തിലാണ്. പാത ഇരട്ടിപ്പിക്കലിന് ശേഷമേ ഓവർബ്രിഡ്ജ് നിർമ്മാണത്തിന് അന്തിമരൂപം നൽകുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |