മുടപുരം: കാലിത്തീറ്റയ്ക്ക് അടിക്കടി ഉണ്ടാകുന്ന വില വർദ്ധന ക്ഷീര കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വില നിയന്ത്രിച്ച് നിറുത്താൻ സർക്കാരിന് കഴിയാത്തതുകൊണ്ടാണ് അടിക്കടി വിലക്കയറ്റം ഉണ്ടാകുന്നതെന്നാണ് കർഷകർ പറയുന്നത്.
പെല്ലറ്റ് കൂടാതെ ജഴ്‌സി, പരുത്തി, തവിട്, ഉഴുന്നുപൊടി എന്നിവ ചേർത്ത മിശ്രിതമാണ് കാലിക്ക് ആഹാരമായി നൽകുന്നത്. ഇവയ്ക്കെല്ലാം അടിക്കടി വിലവർദ്ധന ഉണ്ടാകുന്നതാണ് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. ക്ഷീരസംഘങ്ങളിൽ നിന്ന് കർഷകന് ലഭിക്കുന്നത് കേരളാ ഫീഡ്സ്, മിൽമ, അമൂൽ എന്നീ കാലിത്തീറ്റകളാണ്. ഇവയ്ക്ക് വില വർദ്ധിക്കുന്നില്ലെങ്കിലും ഇവ ആവശ്യാനുസരണം കർഷകന് ലഭിക്കാത്തതിനാൽ സ്വകാര്യ ഉല്പാദകരുടെ തീറ്റ കർഷകർക്ക് വാങ്ങിക്കാതിരിക്കാൻ കഴിയില്ല.
ക്ഷീര സംഘങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം കേരളാ ഫീഡ്സ്. മിൽമ, അമൂൽ തുടങ്ങിയ തീറ്റകൾ ക്ഷീരസംഘങ്ങളിൽ കമ്പനികൾക്ക് യദേഷ്ടം എത്തിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.
സി. ദിവാകരൻ ക്ഷീര മന്ത്രിയായിരുന്ന സമയത്ത് കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കാനും വില നിയന്ത്രിച്ചു നിറുത്താനുമായി ഒരു കമ്മിറ്റി നിലവിലുണ്ടായിരുന്നു. അതിനു ശേഷം ഇത് ഇല്ലാതായി.
പ്രസ്തുത കമ്മിറ്റി രൂപീകരിച്ചാൽ തീറ്റയുടെ ഗുണനിലവാരം ഉറപ്പ് വരുത്താനും വിലക്കയറ്റം തടയാനും കഴിയുമെന്ന് കർഷകർ പറയുന്നു. കാലിത്തീറ്റ വില വർദ്ധിച്ചതിനാൽ ക്ഷീര സംഘത്തിൽ അളക്കുന്ന ഒരു ലിറ്റർ പാലിന് 10 രൂപ ഇൻസെന്റീവ് നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |